മലപ്പുറം ജില്ലയില്‍ 362 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്.
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച്ച 362 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. 326 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ ഉറവിടമറിയാതെയും 284 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ പെരിന്തല്‍മണ്ണ എഎസ്പി എം. ഹേമലതയും ഉള്‍പ്പെടും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 26 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ ഇതുവരെ 2,751 പേരാണ് വിദഗ്ധ ചികിൽസക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
നിരീക്ഷണത്തിലുള്ളത് 34,481 പേര്‍
34,481 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,687 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 413 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 15 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏഴ് പേരും കാളികാവ് പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 92 പേരും ചുങ്കത്തറ പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 105 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 76 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 145 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 760 പേരുമാണ് ചികിൽസയില്‍ കഴിയുന്നത്. 31,571 പേര്‍ വീടുകളിലും 1,223 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.