കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: ജില്ലാ കലക്ടര്‍

രോഗബാധ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്തും.

Update: 2020-06-28 14:52 GMT

മലപ്പുറം: ജില്ലയിലെ കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ജൂണ്‍ 27 ന് മാത്രം 47 പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ടു ചെയ്തതിന്റെയും സാഹചര്യത്തിലാണ് തീരുമാനം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം രോഗബാധയുണ്ടായ സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനും നിയന്ത്രണത്തിനുമായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം പരിശോധനാഫലം പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗബാധ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്തും.

കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്ററി സമ്പര്‍ക്കമുണ്ടായി 14 ദിവസം പൂര്‍ത്തിയാകാത്ത 500 പേരുടെയും ആശാവര്‍ക്കര്‍മാര്‍, കൊവിഡ് വളണ്ടിയര്‍മാര്‍, പോലിസ്, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 500 പേരുടെയും സ്രവ പരിധന നടത്തും. ഇതിന് പുറമെ 60 വയസിന് മുകളില്‍ പ്രായമുള്ള 250 പേരുടെയും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവര്‍ത്തകരുടെയും സ്രവ പരിശോധനയുമാണ് നടത്തുക.

Similar News