സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യും

ക്ഷീര കര്‍ഷകര്‍ക്ക് 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്‌സിഡി നല്‍കുന്നത്.

Update: 2020-08-14 11:37 GMT

കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ പ്രയാസം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യാന്‍ ക്ഷീര വികസന വകുപ്പ് തീരുമാനിച്ചു. പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ആഗസ്ത് 17-ന് രാവിലെ 10 മണിക്ക് ക്ഷീര വികസന മന്ത്രി കെ. രാജു ഫെയ്‌സ് ബുക്ക് ലൈവ് പ്രോഗ്രാമിലൂടെ നിര്‍വഹിക്കും.

ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീര സംഘങ്ങളില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ക്ഷീര കര്‍ഷകര്‍ സംഘത്തില്‍ അളന്ന പാലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കുകയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പ്രതിദിനം 10 ലിറ്റര്‍ വരെ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ചാക്കും, 11 മുതല്‍ 20 ലിറ്റര്‍ വരെ പാല്‍ അളന്നവര്‍ക്ക് പരമാവധി 3 ചാക്കും, 20 ലിറ്ററിനു മുകളില്‍ പാല്‍ അളന്നവര്‍ക്ക് പരമാവധി 5 ചാക്കുമാണ് സബ്‌സിഡി നിരക്കില്‍ നല്‍കുക.

കോഴിക്കോട് ജില്ലയില്‍ 'കാറ്റഗറി എ' യില്‍ 14317 കര്‍ഷകര്‍ 'കാറ്റഗറി ബി' യില്‍ 1336, 'കാറ്റഗറി സി' യില്‍ 587 കര്‍ഷകര്‍ എന്നിങ്ങനെ ആകെ 16240 ക്ഷീര കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 15486 ചാക്ക് കേരള ഫീഡ്‌സ് എലൈറ്റും, 5774 ചാക്ക് മില്‍മ ഗോള്‍ഡും ഉള്‍പ്പെടെ 21260 ചാക്ക് കാലിത്തീറ്റ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 85.04 ലക്ഷം രൂപയാണ് സബ്‌സിഡി ആയി ഈയിനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 

Similar News