വിദ്യാർഥികളിലെ മാനസിക സംഘർഷങ്ങൾക്ക് വായനയാണ് മരുന്ന്: ശശി തരൂർ

സ്ട്രൈറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂളിൽ ആരംഭിച്ച ബിബ്ലിയോതെറാപ്പി എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2020-07-13 14:18 GMT

മലപ്പുറം: വിദ്യാർഥികളിൽ വർദ്ധിച്ചു വരുന്ന മാനസിക പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും പരിഹാരം വായനയാണെന്ന് ശശി തരൂർ. വായനയെ ഒരു തെറാപ്പി ആയി കണ്ട് കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തി മാനസികോന്മേഷവും അതോടൊപ്പം അറിവും സമ്മേളിച്ച ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ട്രൈറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂളിൽ ആരംഭിച്ച ബിബ്ലിയോതെറാപ്പി എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടിക്കാലം മുതൽ ആരംഭിച്ച വായനയാണ് തന്നെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്നും താൻ ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം ഫലപ്രദമായ രീതിയിൽ നിർവഹിക്കാൻ വായന വലിയ തോതിൽ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളർന്നു വരുന്ന കുട്ടികൾ ഭാവനകൾ ഒന്നും തന്നെ പ്രോത്സാഹിപ്പിക്കാത്ത ദൃശ്യ മാധ്യമങ്ങളിൽ മുഴുകാതെ സർഗാത്മകതയും ചിന്തകളും പരിപോഷിപ്പിക്കുന്ന അക്ഷരങ്ങളുടെ ലോകത്തേക്ക് വഴി നടക്കണം എന്ന് ആവശ്യപ്പെട്ട ശശി തരൂർ സ്ട്രൈറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾ മുന്നോട്ട് വെച്ച ഹോം ലൈബ്രറികൾ അതിനൊരു വഴിയൊരുക്കുമെന്നും ആശംസിച്ചു.

ചടങ്ങിൽ, സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നൊരുക്കിയ മുന്നൂറോളം വരുന്ന ഹോം ലൈബ്രററികളുടെ ഉത്ഘാടനവും അദ്ദേഹം നിർവഹിച്ചു. വായന എന്നത് വിദ്യാർഥികളുടെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു സംസ്കാരമായി കൊണ്ട് വരാനാണ് സ്കൂൾ ഈ പദ്ധതിയിലൂടെ ലക്‌ഷ്യം വെക്കുന്നതെന്ന് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ അറിയിച്ചു. 

Similar News