പോലിസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമം: യുവാവിന് 10 വർഷം കഠിനതടവും ശിക്ഷയും

2017 ഫെബ്രുവരി 24ന് പുലർച്ചെ രണ്ടരയോടെ അനങ്ങനടിയിലെ പള്ളി നേർച്ച ആഘോഷത്തിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

Update: 2022-05-12 10:12 GMT

പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയിൽ പോലിസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവിന് പത്തു വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. പനമണ്ണ കുണ്ടടി സ്വദേശി ഫൈസൽ ബാബുവിനെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒറ്റപ്പാലത്ത് ട്രാഫിക് എസ്ഐ ആയിരുന്ന പി രാജശേഖരനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലാണു വിധി.

2017 ഫെബ്രുവരി 24ന് പുലർച്ചെ രണ്ടരയോടെ അനങ്ങനടിയിലെ പള്ളി നേർച്ച ആഘോഷത്തിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉല്‍സവത്തിനിടെ ഫൈസൽ ബാബു അക്രമത്തിന് മുതിരുന്നതറിഞ്ഞാണ് എസ്ഐ കോട്ടായി സ്വദേശി പി രാജശേഖരനും സംഘവും സ്ഥലത്തെത്തിയത്. ഇതിനിടെ യുവാവ് രാജശേഖരനെ കത്തികൊണ്ട് ആക്രമിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്.

വയറിനു കുത്തേറ്റ രാജശേഖരൻ മൂന്ന് ദിവസത്തോളം ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. അക്രമം തടയുന്നതിനിടെ സിവിൽ പോലിസ് ഓഫിസർ പി വി പ്രദീപിനു കൈയ്ക്കു കുത്തേറ്റു. എസ്ഐയെ വധിക്കാൻ ശ്രമിച്ചതിനു വിധിച്ച 10 വർഷം കഠിന തടവിനു പുറമേ സിപിഒ പ്രദീപിനെ ആക്രമിച്ചതിന് 2 വർഷം കഠിന തടവും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനു 2 മാസം കഠിന തടവും കോടതി വിധിച്ചു. 3 വകുപ്പുകളിലുമായി ലഭിച്ച തടവു ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു. ഒറ്റപ്പാലം മുൻ സിഐ പി അബ്ദുൽ മുനീറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Similar News