തിരുവാലിയിലെ പൈതൃക വീട് വീണ്ടും അനധികൃത വില്‍പ്പനക്കായി ശ്രമം

Update: 2021-02-25 06:37 GMT

മലപ്പുറം: തിരുവാലിയിലെ പന്നിക്കോട്ടെ ചരിത്ര പ്രാധാന്യമുള്ള പൈതൃക വീട് വീണ്ടും അനധികൃതമായി വില്‍പ്പന നടത്താനായി ശ്രമം. ഇതിന് ശ്രമം നടത്തി പരാജയപ്പെട്ട് ഭാഗികമായി നിയമ നടപടിക്ക് വിധേയനായ അതേ ഉദ്യോഗസ്ഥനെ തന്നെ വീണ്ടും നിയമിച്ചു. തിരുവാലി വില്ലേജില്‍ വ്യാജ രേഖ ചമച്ച കേസില്‍ ശിക്ഷാ നടപടിക്ക് വിധേയനായ പി ഉണ്ണികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനെ പ്രൊമോഷന്‍ നല്‍കി വീണ്ടും തിരുവാലിയില്‍ തന്നെ നിയമിച്ചു.

മലപ്പുറം കീഴുപറമ്പില്‍ നിന്നും തിരുവാലി വില്ലേജ് ഒഫീസിലേക്ക് മാറ്റിയതായി മലപ്പുറം ഡപ്യൂട്ടി കലക്ടര്‍ ഡോ. എംസി റെജില്‍ ആണ് ഉണ്ണികൃഷ്ണനെ കൃത്യ വിലോപം നടത്തിയ അതേ വില്ലേജിലേക്ക് വീണ്ടും നിയമിച്ചിരിക്കുന്നത്. 150 വര്‍ഷം പഴക്കമുള്ള അമ്പതോളം കിടപ്പ് മുറികളുള്ള ഈ വീട് സ്വതന്ത്യ സമര കാലത്ത് ഹിന്ദുക്കളും മുസ്ലിംങ്ങളും സംയുക്തമായി സംരക്ഷിച്ചിരുന്ന കെട്ടിടമാണിത്. ഒരു അനന്തിരാവകാശിയും ഉണ്ണികൃഷ്‌നും ചേര്‍ന്നാണ് റിയല്‍ എസ്‌റ്റേറ്റ് മാഫിയക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചിരുന്നത്. തുടര്‍ന്ന് മറ്റു ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സും അന്നത്തെ സബ് കലക്ടറായിരുന്ന ജാഫര്‍ മാലിക്കും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ മലപ്പുറം ജില്ലാ കലക്ടറായിരുന്ന അമിത് മീണ ഉണ്ണികൃഷ്ണനെ സസ്‌പെന്റ് ചെയ്യുകയും സര്‍വ്വീസില്‍ നിന്ന് തന്നെ പിരിച്ച് വിടാന്‍ ഉന്നതങ്ങളിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

74 സര്‍വ്വേ നമ്പര്‍ 37/1, 46/1. എന്നിവയില്‍ ഉള്‍പ്പെട്ട സ്ഥലത്തിന് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭൂനികുതി അടച്ചത് ഗുരുതരമായ കൃത്യ വിലോപനമാണന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നില്‍കിയിരുന്നത്. പുരാതനമായ ഈ കെട്ടിടത്തിന്റെ ഉടമസ്ഥര്‍ നല്‍കിയ നികുതി രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും പോക്കുവരവ് നടത്താതെയും മറ്റൊരു വ്യക്തിക്ക് നികുതി രശീതി നല്‍കിയെന്നതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കാര്‍ഷികവൃത്തി ഉപജീവനമായി പ്രവര്‍ത്തിക്കുന്ന തിരുവാലി വില്ലേജില്‍ നികുതി അടക്കാന്‍ വരുന്നവരെ പോലും പലതവണ നടത്തിച്ചതടക്കമുള്ള ആരോപണങ്ങളും ഉണ്ണികൃഷ്ണനെതിരേ ഉണ്ടായിരുന്നു.




Similar News