അഭിഭാഷകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ അഡ്വ. എം വി ഹരീന്ദ്രൻ നിര്യാതനായി
കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ആൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗം, പള്ളിക്കുന്ന് അഗ്രി ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂർ: കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ചാലാട് എരിഞ്ഞാറ്റു വയലിലെ ഹരിതയിൽ അഡ്വ. എം വി ഹരീന്ദ്രൻ (59) അന്തരിച്ചു. കരൾ രോഗ ബാധിതനായി കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണപ്പെട്ടത്.
മൃതദേഹം ഞായർ രാവിലെ 10 മുതൽ ചാലാട് എരിഞ്ഞാറ്റുവയലിലെ വീട്ടിലും പകൽ 3 ന് കണ്ണൂർ കോടതി കോമ്പൗണ്ടിലും പൊതു ദർശനത്തിന് വെക്കും. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് പയ്യാമ്പലത്ത്.
ദേശാഭിമാനി ബാലസംഘത്തിന്റെ പ്രവർത്തകനായിട്ടാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കണ്ണൂർ എസ്എൻ കോളജിലും കോഴിക്കോട് ഗവ. ലോ കോളജിലും എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി ആയിരുന്നു. കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ആൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗം, പള്ളിക്കുന്ന് അഗ്രി ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കുമാരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: അഡ്വ. പ്രീത കുമാരി (മുൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: ഡോ. ഹിത (റിയാദ്), ഹരിത (മൂന്നാം വർഷ എൽഎൽബി വിദ്യാർഥി , പാലയാട് ക്യാംപസ് ). മരുമകൻ : മിഥുൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ , റിയാദ്). സഹോദരങ്ങൾ: രവീന്ദ്രൻ , അശോകൻ, കമല, പ്രസീത പരേതരായ രമ, രതി.