രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

കുറ്റാനശ്ശേരിയിൽ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Update: 2021-12-15 06:03 GMT

ചെർപ്പുളശ്ശേരി: വീടിന്റെ വാതിലുകൾ അടച്ച് രണ്ടരവയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ച നിലയിൽ. ബഹളം കേട്ടെത്തിയ പോലിസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ്കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. മകൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

കുറ്റാനശ്ശേരിയിൽ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ ആർ ക്യാംപിലെ പോലിസുദ്യോഗസ്ഥൻ സി പ്രജോഷും സമീപവാസികളും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമ ശ്വാസോച്ഛ്വാസം നൽകി. പ്രഥമ ശുശ്രൂഷയ്ക്കുശേഷം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

ജയന്തിയുടെ ഭർത്താവ് ജ്യോതിഷ്കുമാർ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭർതൃവീട്ടിൽ മകനും ഭർത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്കുമൊപ്പമായിരുന്നു മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയായ ജയന്തിയുടെ താമസം. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ കുറ്റാനശ്ശേരിയിലേക്ക് കൊണ്ടുവന്നു. ഭർതൃവീട്ടിൽ യുവതിക്ക് അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പോലിസിന് മൊഴി നൽകിയത്. എന്നാൽ, മകൾ ജീവനൊടുക്കാനിടയായ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്ഛൻ നാരായണൻ പോലിസിൽ പരാതി നൽകി.

Similar News