കോട്ടയത്തു നിന്ന് ഇതുവരെ മടങ്ങിയത് 19,504 അന്തർ സംസ്ഥാന തൊഴിലാളികള്‍
പത്തനംതിട്ടയില്‍ നിന്നുള്ള 612 പേരെയും എറണാകുളം ജില്ലയില്‍നിന്നുള്ള 150 പേരെയും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് ഈ ട്രെയിനില്‍ അയച്ചു
കോട്ടയം: കോട്ടയത്തുനിന്നും പശ്ചിമ ബംഗാളിലേക്ക് ട്രെയിനില്‍ ഇന്ന് 722 പേര്‍ കൂടി പോയതോടെ ജില്ലയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളുടെ ആകെ എണ്ണം 19,510 ആയി. പശ്ചിമ ബംഗാളിലേക്ക് മാത്രം ഇതു വരെ 15144 പേര്‍ മടങ്ങി.
നാട്ടിലേക്ക് തിരികെ പോകാന്‍ താത്പര്യമറിയിച്ചിട്ടുള്ള 2253 പേരാണ് ഇനി കോട്ടയം ജില്ലയിലുള്ളത്. ഇവരില്‍ 1873 പേര്‍ അസം സ്വദേശികളും 203 പേര്‍ തമിഴ്നാട്ടുകാരുമാണ്. ചങ്ങനാശേരി -160, കാഞ്ഞിരപ്പള്ളി- 65, വൈക്കം -80, മീനച്ചില്‍-224, കോട്ടയം-193 എന്നിങ്ങനെയാണ് ഇന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹൗറയിലേക്ക് പോയ ട്രെയിനില്‍ മടങ്ങിയവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്.
ഇതിനു പുറമെ പത്തനംതിട്ടയില്‍ നിന്നുള്ള 612 പേരെയും എറണാകുളം ജില്ലയില്‍നിന്നുള്ള 150 പേരെയും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് ഈ ട്രെയിനില്‍ അയച്ചു. എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ജിയോ ടി മനോജ്, മുഹമ്മദ് ഷാഫി, പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണന്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ റെയില്‍വേ സ്റ്റേഷനിൽ ഇവരെ യാത്രയാക്കി.