വ്യാപാരികൾക്ക് കൊവിഡ്: എറണാകുളം ബ്രോഡ് വേ മാർക്കറ്റിൻ്റെ ഒരു ഭാഗം അടച്ചു

എറണാകുളം മാർക്കറ്റിൽ ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനാണ് കൊവിഡ് ആദ്യം സ്ഥിരീകരിച്ചത്.

Update: 2020-06-30 18:41 GMT

കൊച്ചി: എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർക്കറ്റിൻറെ ഒരു ഭാഗം അടച്ചു. സെൻറ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ്‌ റോഡ് വരെയുള്ള ഭാഗമാണ് അടച്ചത്. മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ 26 പേരുടെ സാംപിൾ പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കി. ഇവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു.

മാർക്കറ്റിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാംപിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കലക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എറണാകുളം മാർക്കറ്റിൽ ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനാണ് കൊവിഡ് ആദ്യം സ്ഥിരീകരിച്ചത്.

ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 32 പേരുണ്ടായിരുന്നു. ഇതിൽ 25 പേരുടെ സാമ്പിൾ പരിശോധിച്ചു. ഇതിൽ നിന്ന് 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കുന്നംകുളത്തെ ഒരു വ്യക്തിയിൽ നിന്നാണ് ജീവനക്കാരന് ആദ്യം രോഗം സ്ഥിരീകരിച്ചതെന്നാണ് നിഗമനം.

Similar News