ബാലരാമപുരത്ത് പത്തിലധികം വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

ബാലരാമപുരം, എരുത്താവൂര്‍, റസ്സല്‍പുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം അഴിഞ്ഞാടിയത്.

Update: 2021-12-20 12:37 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം പത്തിലധികം വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. നരുവാമൂട് സ്വദേശി മിഥുനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. രണ്ടംഗസംഘത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബാലരാമപുരം എരുത്താവൂര്‍, റസ്സല്‍പുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം അഴിഞ്ഞാടിയത്. ഇവര്‍ സഞ്ചരിച്ച പ്രദേശത്തെ നിര്‍ത്തിയിട്ടിരുന്ന 9 ലോറി, 3 കാറ്, നാല് ബൈക്ക് എന്നിവയെ വെട്ടി തകര്‍ത്തു. എരുത്താവൂര്‍ സ്വദേശിയായ അനു വിന്റെ കടയുടെ മുമ്പില്‍ നിര്‍ത്തിയിരുന്ന ഹോണ്ട ആക്ടീവ പൂര്‍ണമായും അടിച്ചുതകര്‍ത്തു. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റ് പരിക്ക് പറ്റിയത്. പരിക്കുകള്‍ നിസ്സാരമാണ്.

പരിഭ്രാന്തരായ നാട്ടുകാര്‍ ബാലരാമപുരം പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് ഇവരെ പിന്തുടര്‍ന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടെ നരുവാമൂട് സ്വദേശി മിഥുനിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ മിഥുന്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലിസ് പറയുന്നു. കൂട്ടു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി ബാലരാമപുരം പോലിസ് അറിയിച്ചു.

Tags:    

Similar News