ഉദ്ഘാടനഫലകത്തില്‍ പേര് വച്ചില്ല; ശിലാഫലകം തകര്‍ത്ത ജില്ലാപഞ്ചായത്ത് അംഗത്തിനെതിരേ കേസെടുത്തേക്കും

ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്കെതിരേ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പറും പോലിസില്‍ പരാതി നല്‍കി

Update: 2021-11-18 10:35 GMT

തിരുവനന്തപുരം: ആരോഗ്യകേന്ദ്രം ഉദ്ഘാടന ഫലകത്തില്‍ പേര് ചേര്‍ക്കാത്തതിനാല്‍ ഉദ്ഘാടന ശിലാഫലകം തകര്‍ത്ത ജില്ല പഞ്ചായത്തംഗത്തിനെതിരേ പോലിസ് കേസെടുത്തേക്കും. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പറും പോലിസില്‍ പരാതി നല്‍കി.

വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമ്മല്‍ ആരോഗ്യ ഉപകേന്ദ്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ല പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ വെള്ളനാട് ശശിയാണ് ഫലകം അടിച്ചു തകര്‍ത്തത്.

വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് 48 ലക്ഷം വിനിയോഗിച്ച് ഈറ്റ തൊഴിലാളികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ വെളിയന്നൂര്‍ എല്‍പി സ്‌കൂളിന് പിന്നില്‍ ഒരു ഏക്കര്‍ സ്ഥലം വാങ്ങിയത്. ഇതില്‍ 5 സെന്റിലാണ് 50 ലക്ഷം വിനിയോഗിച്ച് ആരോഗ്യ ഉപകേന്ദ്രം പണി കഴിപ്പിച്ചത്. കേന്ദ്ര പദ്ധതി പ്രകാരമായിരുന്നു നിര്‍മ്മാണം.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ, പണി പൂര്‍ത്തിയാകാതെ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംപി നിര്‍വഹിച്ചതായി കാണിച്ച് ഫലകം സ്ഥാപിച്ചു.

സബ് സെന്റര്‍ പണി പൂര്‍ത്തിയായപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് കെഎസ് രാജലക്ഷ്മി സബ്‌സെന്റര്‍ ഉദ്ഘാടനം നടത്തി ഫലകവും സ്ഥാപിച്ചു.

എന്നാല്‍, ശിലാഫലകത്തില്‍ പേര് വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനഫലകം വെള്ളനാട് ശശി ചുറ്റികയും ഉളിയും വെച്ച് തകര്‍ക്കുകയായിരുന്നു.

താന്‍ പഞ്ചായത്ത് പ്രസിഡന്റ്ായിരിക്കെ ഉദ്ഘാടനം ചെയ്ത ആരോഗ്യ ഉപകേന്ദ്രം വീണ്ടും ഉദ്ഘാടനം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് വെള്ളനാട് ശശി പറയുന്നത്.

Tags:    

Similar News