നിയമസഭ കയ്യാങ്കളി കേസ്; ചെന്നിത്തലയുടെ തടസഹരജി കോടതി തള്ളി

Update: 2021-09-09 09:01 GMT

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിക്കെതിരെ സമര്‍പ്പിക്കപ്പെട്ട തടസ്സ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളെ എതിര്‍ത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്. വിടുതല്‍ ഹര്‍ജിയില്‍ 23ന് വാദം തുടങ്ങും.

തടസ്സ ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയാണ് 2015 മാര്‍ച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയമസഭയില്‍ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു. കേസില്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പോലിസ് കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

Tags:    

Similar News