സഹോദരനെ മര്‍ദ്ദിച്ചതില്‍ കേസെടുക്കും; ശക്തമായ തെളിവുകള്‍; ഐജി അര്‍ഷിത അട്ടല്ലൂരി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

പോസ്റ്റ് മാര്‍ട്ടം റിപോര്‍ട്ടും ഡോക്ടറുടെ മൊഴിയും എടുത്ത ശേഷം തുടര്‍നടപടിയെന്ന് ഐജി

Update: 2021-06-23 07:10 GMT

കൊല്ലം: കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെത്തി സഹോദരനെയും വീട്ടുകാരെയും ഉപദ്രവിച്ചതില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരേ കേസെടുക്കുമെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ശക്തമായ തെളിവുകളാണ് പ്രതിക്കെതിരേ ഉള്ളത്. ഇലക്ട്രോണിക് എവിഡന്റ്‌സ് ഉള്‍പ്പെടെയുണ്ട്. ഇത് കൊലപാതകമാണോ എന്ന കാര്യം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ കൃത്യമായി പറയാന്‍ കഴിയൂ. സ്ത്രീധന പീഢനത്തിന് ഏഴുവര്‍ഷം വരെ കഠിന തടവുണ്ട്. ഈ തെളിവുകളുടെ പശ്ചാത്തലത്തില്‍ തന്നെ ശിക്ഷ ലഭിക്കും. നേരത്തെ കിരണിനെതിരായ കേസ് പോലിസ് ശരിയായ രൂപത്തിലാണ് കൈകാര്യം ചെയ്തത്. കുടുംബത്തിന്റെ ശരിയായ മുന്നോട്ട് പോകിന് കേസ് വേണ്ടെന്ന് വിസ്മയ ഉള്‍പ്പെടെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ആറു മാസമേ ആയിട്ടുള്ളൂ. അതുകൊണ്ടാണ് പോലിസും അന്ന് കേസെടുക്കാതിരുന്നത്.

കിരണ്‍ കുമാറിന്റെ വീട്ടുകാരുടെ സ്റ്റേറ്റ് മെന്റ് രേഖപ്പെടുത്തുമെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു.

കിരണിനെതിരേ കേസെടുക്കണമെന്ന് അന്വേഷണച്ചുമതലയുള്ള ഐജിയോട് കുടുംബം ആവശ്യപ്പെട്ടു. വിവാഹസമയത്ത് നല്‍കിയ ടൊയോട്ട കാറിന് പകരം 10 ലക്ഷം രൂപ പണമായി നല്‍കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ജനുവരിയില്‍ കിരണ്‍ വീട്ടിലെത്തി അക്രമം നടത്തിയത്. മദ്യപിച്ച് വീട്ടിലെത്തിയ കിരണ്‍ കുമാര്‍ വിസ്മയയുടെ സഹോദരനെയും വിസ്മയെയും ഉള്‍പ്പെടെ മര്‍ദ്ദിച്ചിരുന്നു. ചടയമംഗലം പോലിസിന് അന്ന് നല്‍കിയ പരാതി പോലിസ് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഈ സംഭവത്തില്‍ കിരണിനെതിരേ കേസെടുക്കണമെന്ന് കുടുംബം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

കിരണ്‍ കുമാറിനെ ഗാര്‍ഹിക പീഢനം കുറ്റം ചുമത്തി ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കരുന്നാഗപ്പള്ളി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. കിരണിനെ ഇന്നലെ സര്‍വീസില്‍ നിന്ന്് സസ്‌പെന്റ് ചെയ്തിരുന്നു.

Tags:    

Similar News