തിരുവനന്തപുരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം

Update: 2021-12-23 06:54 GMT

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകള്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8.30ന് പോത്തന്‍കോട് വെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. മുഖത്തടിച്ചു. പെണ്‍കുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. മുടിയില്‍ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്. പോത്തന്‍കോട് പോലിസ് അന്വേഷണം ആരംഭിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരന്‍ പറഞ്ഞു. മുഖത്താണ് അടിച്ചത്. മകളെയും മര്‍ദ്ദിച്ചു. ഇന്നലെ തന്നെ പോലിസിനെ അറിയിച്ചു. പരാതി നല്‍കി. ഇന്ന് പോലിസ് മകളുടെ അടക്കം മൊഴിയെടുത്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

ആക്രമികള്‍ സഞ്ചരിച്ച വാഹനം പോലിസ് കസ്റ്റഡിയിലെടുത്തതായി പോലിസും അറിയിച്ചു. ഇന്നലെ രാത്രി തന്നെ പ്രതികളെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സംഘം വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നും പോലിസ് വിശദീകരിച്ചു.

Tags:    

Similar News