ബന്ധുക്കള്‍ക്കായി എഴുപതാം വയസ്സിലും ജയരാജനിവിടെ കാത്തിരിപ്പുണ്ട്

Update: 2019-01-30 09:45 GMT
പരപ്പനങ്ങാടി: പ്രായവും രോഗവും തളര്‍ത്തിയ എഴുപതുകാരനായ ജയരാജന്‍ ബന്ധുകളെ തേടുകയാണ്. ഷൊര്‍ണൂരില്‍ നിന്ന് രണ്ടാനമ്മയുമായി വഴക്കിട്ടാണ് പതിനെട്ടാം വയസ്സില്‍ പടിയങ്ങാടന്‍ ജയരാജന്‍ നാടുവിട്ടത്. പല സ്ഥലങ്ങളിലും സഞ്ചരിച്ചു. പരപ്പനങ്ങാടിയിലെത്തിയിട്ട് നാല്‍പ്പത്തിയഞ്ച് വര്‍ഷം പിന്നിട്ടതായി ഇയാള്‍ പറയുന്നു. ഇവിടെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്തു വരികയായിരുന്നു. ഹോട്ടലിലെ ജോലിയായതിനാല്‍ ഭക്ഷണവും താമസവും അവിടെതന്നെ തരപ്പെട്ടു. രോഗവും അവശതയും വര്‍ധിച്ചപ്പോള്‍ തൊഴിലെടുക്കാന്‍ കഴിയാതായി. ഇതോടെ ജോലിയില്‍നിന്നു പറഞ്ഞുവിട്ടു. ഇപ്പോള്‍ ഭക്ഷണത്തിനും താമസത്തിനും പ്രയാസം നേരിടുകയാണ്്. പീടിക തിണ്ണയിലും റെയില്‍വെ സ്്‌റ്റേഷനിലുമാണ് കിടത്തം. ചികില്‍സയ്ക്ക് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനും കെ റഹീം എന്ന സാമൂഹികപ്രവര്‍ത്തകനുമാണ് സഹായിച്ചിരുന്നത്. ഇപ്പോള്‍ നന്നേ അവശനാണ്. ബന്ധുക്കളെ കാണണ മെന്നാണ് ആഗ്രഹം. തനിക്കവകാശപെട്ട ഭൂമിയും വീടും അന്യാധീനപ്പെട്ടതായും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പ്രസാദന്‍ മാസ്റ്റര്‍ അച്ഛനാണന്നും ചെറിയച്ഛന്‍ വല്‍സന്‍ റെയില്‍വെ സൂപ്രണ്ടായിരുന്നെന്നും പറയുന്നു. ഷൊര്‍ണൂര്‍ മയില്‍വാഹനം ഓഫിസിനടുത്താണ് വീടെന്നും ഇദ്ദേഹം ഓര്‍മിക്കുന്നുണ്ട്. രാജന്റെ ഫോണ്‍ നമ്പര്‍:8086534624.

Similar News