സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം 644 മെട്രിക്ടൺ കുറഞ്ഞു

രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാൻ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു.

Update: 2022-07-25 03:21 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം കുറഞ്ഞെന്ന് കൃഷി വകുപ്പിന്റെ കണക്ക്. നാല് വർഷത്തിനിടെ 644.47 മെട്രിക് ടണ്ണിന്റെ കുറവാണ് കാണിക്കുന്നത്. 2015-16-ൽ1123.42 മെട്രിക് ടൺ ആയിരുന്നു രാസകീടനാശിനി ഉപയോഗം. എന്നാലിത് 2020-21-ൽ 478.95 മെട്രിക് ടണ്ണായി കുറഞ്ഞു.

രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാൻ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു. അതേസമയം, കൃഷിവകുപ്പിന്റെ അഭിപ്രായം പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്നുവരുമുണ്ട്. നിരോധിച്ച കള, കീടനാശിനികൾ പലതും മറ്റ് പേരുകളിൽ ലഭ്യമാണ്. ഇത് ലൈസൻസും മറ്റും ഇല്ലാത്ത കടകളിലൂടെ രഹസ്യമായി വിൽക്കുന്നു. കുടിവെള്ളത്തിനും മറ്റും മാരക ദോഷമുണ്ടാക്കുമെന്ന് തെളിയിച്ച കീടനാശിനികൾ പുതിയ രൂപത്തിൽ എത്തിയിട്ടുണ്ട്.

കൃഷിവകുപ്പിന്റെ കീടനാശിനി പരിശോധന ലാബിൽ വർഷം 2500 സാംപിളുകളാണ് പരിശോധിക്കാൻ കഴിയുക. ഓരോ ജില്ലകളിലേയും ഡിപ്പോകളിൽനിന്ന് പരിശോധനാ ഇൻസ്പെക്ടർ സാമ്പിൾ ശേഖരിച്ച് അയയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ നിരോധിത രാസകീടനാശിനികൾ ഇത്തരം ഡിപ്പോകൾ വഴിയല്ല വിപണനം ചെയ്യുന്നത്.

Similar News