രാജ്യത്ത് ഭൂഗര്‍ഭ ജലത്തില്‍ വിഷാംശ സാന്നിധ്യം വര്‍ധിക്കുന്നു

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും, ബഹുഭൂരിപക്ഷം ജില്ലകളിലും ഭൂഗര്‍ഭ ജലത്തില്‍ അമിതമായ അളവില്‍ വിഷാംശ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Update: 2022-08-02 10:43 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂഗര്‍ഭ ജലത്തില്‍ വിഷാംശ ലോഹങ്ങളുടെ സാന്നിധ്യം വര്‍ധിക്കുന്നതായി കണക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. നിശ്ചിത അളവിലും ഏറെയാണ് ഭൂഗര്‍ഭ ജലത്തില്‍ ഇത്തരം വിഷാംശ ഘടകങ്ങളുടെ സാന്നിധ്യം. ഇത് ഏറെ ആശങ്കാജനകമാണെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും, ബഹുഭൂരിപക്ഷം ജില്ലകളിലും ഭൂഗര്‍ഭ ജലത്തില്‍ അമിതമായ അളവില്‍ വിഷാംശ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. 25 സംസ്ഥാനങ്ങളിലെ 209 ജില്ലകളില്‍ ഭൂഗര്‍ഭ ജലത്തില്‍ ആര്‍സെനിക്കിന്റെ അളവ് 0.01മില്ലിഗ്രാം/ ലിറ്റര്‍ എന്നതിലും കൂടുതലാണ്.

29 സംസ്ഥാനങ്ങളിലെ 491 ജില്ലകളില്‍ ജലത്തില്‍ ഇരുമ്പിന്റെ അളവ് ലിറ്ററിന് ഒരു മില്ലി ഗ്രാമില്‍ ഏറെ എന്ന നിലയിലാണ്. 11 സംസ്ഥാനങ്ങളിലെ 29 ജില്ലകളിലെ ഭൂഗര്‍ഭ ജലത്തില്‍ കാഡ്മിയത്തിന്റെ അളവ് 0.003 മില്ലിഗ്രാം പെര്‍ ലിറ്ററാണ്. 16 സംസ്ഥാനങ്ങളിലെ 62 ജില്ലകളില്‍ ക്രോമിയത്തിന്റെ അളവ് ലിറ്ററിന് 0.05മില്ലിഗ്രാമില്‍ ഏറെ എന്ന തോതിലാണ്.

18 സംസ്ഥാനങ്ങളിലെ 152 ജില്ലകളില്‍ ഭൂഗര്‍ഭ ജലത്തില്‍ യുറേനിയത്തിന്റെ അളവ് ലിറ്ററിന് 0.03മില്ലിഗ്രാമിലും കൂടുതലാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഭൂഗര്‍ഭ ജലത്തെയാണ് ആശ്രയിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും വിഷാംശം കലര്‍ന്ന ജലമാണ് കുടിക്കുന്നതെന്നും കേന്ദ്രജലശക്തി മന്ത്രാലയത്തിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു. 

Similar News