നദികൾ വരളുന്നു, കാട്ടുതീ, ഉഷ്ണതരംഗം; വെന്തുരുകി യൂറോപ്

30 വർഷം കഴിഞ്ഞ് അനുഭവിക്കേണ്ടി വരുമെന്നു ഭയപ്പെട്ട ചൂടാണ് ഇപ്പോൾ യൂറോപിനെ വലയ്ക്കുന്നത്. 30 വർഷം മുൻപ് 1992 ജൂലൈയിൽ ലണ്ടനിലെ ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

Update: 2022-07-21 09:38 GMT

കൊടുംവേനലിൽ ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ചൂടായിരുന്നു 'തണുപ്പു രാജ്യങ്ങൾ' എന്നു വിശേഷിപ്പിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഇന്നലെ. കൊടുംചൂടിനു പുറമേ കാട്ടുതീയും ആളിപ്പടർന്നതോടെ വിവിധ രാജ്യങ്ങൾ അക്ഷരാർഥത്തിൽ വെന്തുരുകി. ലണ്ടൻ നഗരത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്: 40 ഡിഗ്രി സെൽഷ്യസ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും താപനില ഈയാഴ്ച 40 ഡിഗ്രി കടക്കുമെന്നു മുന്നറിയിപ്പുമുണ്ട്.

ലണ്ടനിലെ അഗ്നിശമന സേനയ്ക്ക് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും തിരക്കുപിടിച്ച ദിവസമായിരുന്നു ഇന്നലെ. പുൽമേടുകളും വീടുകളും ഉൾപ്പെടെ തീപ്പൊരി വീണതെല്ലാം കത്തിച്ചാമ്പലായി. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയ്ൻ, ഗ്രീസ് എന്നിവടങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ അതത് ഭരണകൂടത്തിന് മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.

∙ ഗ്രീസിന്റെ തലസ്ഥാനമായ ആതൻസിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മലനിരകളിൽ പടർന്ന തീയണയ്ക്കാൻ 500 അഗ്നിശമനസേനാംഗങ്ങൾ രണ്ടാം ദിവസവും ശ്രമം തുടരുകയാണ്. 600 പേരെ ഒഴിപ്പിച്ചു.

∙ ഫ്രാൻസിൽ പാരിസ് നഗരത്തിന്റെ രണ്ടിരട്ടി വിസ്തൃതിയുള്ള പ്രദേശത്ത് കാട്ടുതീ പടർന്നിരിക്കുകയാണ്. 47,000 ഏക്കറിലാണ് തീ പടർന്നിരിക്കുന്നത്.

∙ പോർച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ. 12,000 ഹെക്ടർ കത്തുന്നു.

∙ സ്പെയിനിൽ 5 പ്രധാനമേഖലകളിൽ അഗ്നിശമനസേന കാട്ടുതീ നിയന്ത്രിക്കാനുള്ള പ്രയത്നത്തിലാണ്.

∙ മിലാൻ, ഫ്ലോറൻസ് എന്നീ പ്രധാന നഗരങ്ങളുൾപ്പെടെ ഇറ്റലിയിലെ 14 നഗരങ്ങളും റോമും കാട്ടുതീ ഭീഷണിയിലാണ്.

∙ ഉഷ്ണതരംഗത്തെത്തുടർന്ന് വിവിധ രാജ്യങ്ങൾ നൂറുകണക്കിന് അധികമരണങ്ങളാണു റിപോർട്ട് ചെയ്തിരിക്കുന്നത്. ചൂടിന്റെ ആധിക്യം കൊണ്ടുള്ള വിവിധ പ്രശ്നങ്ങൾ മൂലം യൂറോപ്പിലാകെ 1700 പേർ ഇതിനകം മരിച്ചു.

കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ പോയാൽ 2052 ൽ യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് 40 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചത് 2020 ലാണ്. 30 വർഷം കഴിഞ്ഞ് അനുഭവിക്കേണ്ടി വരുമെന്നു ഭയപ്പെട്ട ചൂടാണ് ഇപ്പോൾ യൂറോപിനെ വലയ്ക്കുന്നത്. 30 വർഷം മുൻപ് 1992 ജൂലൈയിൽ ലണ്ടനിലെ ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

Similar News