എണ്ണായിരം കോടിയുടെ കാർഷിക പാക്കേജുകൾ കടലാസിൽ മാത്രം; സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ തുടരുന്നു

സംസ്ഥാനത്ത് 2015 മുതൽ 2020 വരെ കാലയളവിൽ ജീവനൊടുക്കിയത് 25 കർഷക‍രാണെന്നാണ്‌ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപോർട്ട്. ഇടുക്കി 11, വയനാട് 10, കണ്ണൂർ 2, കാസർകോട്, എറണാകുളം ജില്ലകളിൽ ഒരാൾ വീതവുമാണ് ജീവനൊടുക്കിയത്.

Update: 2022-04-12 09:21 GMT

എണ്ണായിരം കോടിയുടെ രൂപയുടെ കുട്ടനാട് ഇടുക്കി വയനാട് പാക്കേജുകൾ വെള്ളത്തിൽ വരച്ച വര പോലെയായി. കഴിഞ്ഞ ആറ്–ഏഴ് വർഷത്തിനുള്ളിൽ കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നാൽപ്പതിനടുത്തായി. എന്നാൽ കർഷക ആത്മഹത്യയായി സർക്കാർ കണക്കാക്കാത്ത നിരവധി ആത്മഹത്യകൾ കേരളത്തിൽ നടക്കുന്നുവെന്ന് കർഷക സംഘടനകൾ പറയുന്നു.

കഴിഞ്ഞ ഇടതു സർക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് തന്റെ ഒരോ ബഡ്ജറ്റിലും കാർഷിക മേഖലയായ കുട്ടനാട്, ഇടുക്കി, വയനാട് പ്രദേശങ്ങൾക്ക് ആയിരക്കണക്കിന് കോടിയുടെ പാക്കേജുകൾ പ്രഖ്യാപിക്കുക പതിവായിരുന്നു. മൂവായിരവും അയ്യായിരവും കോടിയുടെ പാക്കേജുകൾ ബഡ്ജറ്റ് പ്രസംഗങ്ങളിൽ മാത്രം ഉറങ്ങുമ്പോൾ ഈ പ്രദേശങ്ങളിലെ കൃഷിയെ മാത്രം ആശ്രയിക്കുന്നവരുടെ ജീവിതം ഒരു ചോദ്യചിഹ്നമാവുകയാണ്.

സംസ്ഥാനത്ത് 2015 മുതൽ 2020 വരെ കാലയളവിൽ ജീവനൊടുക്കിയത് 25 കർഷക‍രാണെന്നാണ്‌ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപോർട്ട്. ഇടുക്കി 11, വയനാട് 10, കണ്ണൂർ 2, കാസർകോട്, എറണാകുളം ജില്ലകളിൽ ഒരാൾ വീതവുമാണ് ജീവനൊടുക്കിയത്. കർഷക ആത്മഹത്യ‍കളിൽ 12 എണ്ണവും 2019 ലാ‍യിരുന്നു. 2019 ആ​ഗസ്തിലെ പ്രളയത്തെ തുടർന്നായിരുന്നു ഇത്. 2018–19 ൽ ഉണ്ടായ പ്രളയത്തിൽ കൃഷി നശിച്ചതും ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ ജപ്തി ഭീഷണിയുമാണ് കർഷകർ ജീവനൊടുക്കിയതിനു പിന്നിൽ.

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കർഷക ആത്മഹത്യകളാണ് സംസ്ഥാനത്ത് നടന്നത്. കുട്ടനാട്ടിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ വലിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. എങ്കിലും അതേ ജില്ലക്കാരനായ കൃഷി മന്ത്രി പി പ്രസാദാകട്ടെ ഈ വിഷയങ്ങളിൽ ഒന്നും ശ്രദ്ധ ചെലുത്താതെ കെ റെയിൽ വിശദീകരണത്തിനാണ് മുൻ​ഗണന നൽകുന്നതെന്ന് സിപിഐയിൽ നിന്ന് തന്നെ ആക്ഷേപം ഉയരുന്നുണ്ട്. ഇടുക്കി വയനാട് ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ വേനൽ മഴ വലിയ വിളനാശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

എന്നാൽ വർധിക്കുന്ന കാർഷിക ആത്മഹത്യ ചർച്ചയിലേക്ക് വരാതിരിക്കാൻ സിപിഎം-സിപിഐ മുഖപത്രങ്ങൾ കിടഞ്ഞു പരിശ്രമിക്കുകയാണ്. കഴിഞ്ഞദിവസം തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ദേശാഭിമാനി റിപോർട്ട് ചെയ്തത്. എന്നാൽ ജനയു​ഗത്തിൽ കർഷകൻ എന്നത് ​ഗൃഹനാഥൻ എന്ന നിലയിലേക്ക് മാറ്റിയെഴുതുകയുമുണ്ടായി. ഇതിനെതിരേ വ്യാപക വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. 

Similar News