മന്ദ്‌സോറിലെ ബലാല്‍സംഘം: സംഘപരിവാരത്തെ മുസ്‌ലിംകള്‍ നിരായുധരാക്കിയത് ഇങ്ങിനെ
ഭോപ്പാല്‍: പെണ്‍കുട്ടി ബലാല്‍സംഘം ചെയ്യപ്പെട്ടതിന്റെ പേരില്‍ കുറ്റവാളി അംഗമായ സമുദായത്തെ മുഴുവന്‍ കുരിശിലേറ്റാനുള്ള സംഘപരിവാര ശ്രമത്തെ നിര്‍വീര്യമാക്കി നാട്ടുകാര്‍. എട്ട് വയസുകാരി ബലാല്‍സംഘത്തിനിരയായത് രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് വിവേകപൂര്‍ണമായ ഇടപെടലുകളിലൂടെ മുസ്‌ലിംകള്‍ തടഞ്ഞു നിര്‍ത്തിയത്.
മന്ദ്‌സോര്‍ സംഭവം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ജൂണ്‍ 21ന് ഗ്ലാളിയോറില്‍ ആറ് വയസുകാരി ക്രൂരമായി ബലാല്‍സംഘത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സിസിടിവി ഫൂട്ടേജിന്റെ സഹായത്തോടെ കുറ്റവാളിയെ അറസ്റ്റ് ചെയ്തു. ജിതേന്ദ്ര കുശ്വ എന്ന ജിത്തുവായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. ബിജെപിയോ സംഘപരിവാര നേതാക്കളോ ഇതിനെതിരേ യാതൊരു പ്രതികരണവും നടത്തിയില്ല.
ജൂണ്‍ 26ന് സമാനമായ ക്രൂരതയായിരുന്നു മന്ദ്‌സോറില്‍ നടന്നത്. എട്ട് വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ബലാല്‍സംഘം ചെയ്ത് കഴുത്തറുക്കുകയായിരുന്നു. കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 20കാരനായ ഇര്‍ഫാനെ അറസ്റ്റ് ചെയ്തു. ഒട്ടും വൈകാതെ തന്നെ ഈ സംഭവത്തെ വര്‍ഗീയമാക്കി മാറ്റാനുള്ള ശ്രമമവുമായി സംഘപരിവാരം രംഗത്തെത്തുകയായിരുന്നു. എന്നാല്‍, സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഹിന്ദുത്വ തന്ത്രം കൃത്യമായി മനസ്സിലാക്കിയ നാട്ടുകാരായ മുസ്‌ലിംകള്‍ സംഭവത്തെ ശക്തമായി അപലപിച്ചു എന്നു മാത്രമാല്ല സാമൂഹികമായ ശിക്ഷാ നടപടികളുമായി രംഗത്തെത്തുകയും ചെയ്തു.
ഇര്‍ഫാന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ തെരുവിലിറങ്ങി. പ്രതിയെ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചു. കേസില്‍ അതിവേഗ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംകള്‍ ജില്ലാ അധികാരികള്‍ക്ക് നിവേദനവും നല്‍കി.
ഈ വര്‍ഷം ഏപ്രിലില്‍ കത്വയില്‍ ബാലിക കൂട്ടബലാല്‍സംഘത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ അഭിഭാഷകരും രാഷ്ട്രീയ നേതാക്കളും പ്രദേശവാസികളും ചെയ്തതിന്റെ നേരെ വിപരീതമായിരുന്നു മന്ദ്‌സോറില്‍ സംഭവിച്ചത്.
കത്വയില്‍ എട്ട് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കോടതിയെയും പോലിസിനെയും നിയമവാഴ്ച്ച ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിന് പകരം പ്രതികള്‍ക്ക് പിന്തുണയുമായി എത്തുകയായിരുന്നു പ്രാദേശിക ബിജെപി നേതാക്കളും സഘപരിവാര പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍. പ്രാദേശിക അഭിഭാഷകര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് പോലിസിനെ തടയാനും ശ്രമിച്ചു. ഒടുവില്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ സുപ്രിംകോടതിക്ക് ഉത്തരവിടേണ്ടി വന്നു.