എൽഡിഎഫ് കൺവീനറുടെ സ്ത്രീവിരുദ്ധ പരാമർശം: പ്രതികരിക്കാതെ യെച്ചൂരി; വളച്ചൊടിച്ചെന്ന് കോടിയേരി

പാര്‍ട്ടി സംസ്ഥാന ഘടകം മറുപടി പറയുമെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.

Update: 2019-04-02 07:01 GMT

ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനറും മുന്‍രാജ്യസഭാ എംപിയുമായ എ വിജയരാഘവന്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസനെതിരേ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെക്കുറിച്ച്  പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  ഇതേക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ഘടകം മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ എല്‍‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യെച്ചൂരി.

അതേസമയം, വിജയരാഘവനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നു.  യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെപ്പറ്റി എ വിജയരാഘവൻ നടത്തിയ പരാമർശം വളച്ചൊടിക്കപ്പെട്ടെന്ന്  കോടിയേരി വ്യക്തമാക്കി. എ വിജയരാഘവൻ രമ്യ ഹരിദാസിനെ ആക്ഷേപിച്ചിട്ടില്ല. വിജയരാഘവൻ നടത്തിയ പരാമർശത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു പോലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പിന്തുണയുമായി കോടിയേരി രംഗത്തുവന്നത്.  അതിനിടെ, എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകൻ നൗഷാദ് വനിതാ കമ്മീഷനിൽ പരാതി നൽകി.

Tags:    

Similar News