യുഡിഎഫ് ക്യാംപ് ആവേശത്തിൽ; രാഹുലിനെതിരേ കരുക്കൾ നീക്കി എൽഡിഎഫും എൻഡിഎയും

രാഹുലിന്റെ വരവോടെ കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ തന്നെ കോൺഗ്രസ് വലിയ മുന്നേറ്റം നേടുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.

Update: 2019-04-04 06:12 GMT

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാനെത്തിയതോടെ യുഡിഎഫ് ക്യാംപ് ആവേശത്തിൽ. രാഹുലിന്റെ വരവോടെ കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ തന്നെ കോൺഗ്രസ് വലിയ മുന്നേറ്റം  നേടുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ. രാഹുൽ എത്തിയതോടെ പ്രചരണ രംഗത്ത് പ്രവർത്തകർ സജീവമാണ്. യുഡിഎഫ് സ്ഥാനാർഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

അതേസമയം, രാഹുൽ ഗാന്ധി എത്തിയതോടെ എൽഡിഎഫ് കൂടുതൽ സമ്മർദ്ദത്തിലായി. വടകരയിലെ മുരളിധരന്റെ സ്ഥാനാർഥിത്വം സിപിഎമ്മിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു. ഇതിനുപിന്നാലെ വയനാട്ടിൽ രാഹുലും എത്തിയത് എൽഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും ഇക്കാര്യം വ്യക്തവുമാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിർദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രതികരിച്ചത്. കോണ്‍ഗ്രസിന്‍റേത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല. യുപിയിലെ നിലപാട് ഇത് വ്യക്തമാക്കുന്നു. ഇതിന് ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ വയനാട്ടിൽ മൽസരിക്കുന്ന രാഹുലിനെ വിമർശിച്ചിരുന്നു. ഇടതിനെതിരെ മൽസരിക്കാനുള്ള രാഹുലിന്‍റെ തീരുമാനം ബുദ്ധിശൂന്യമെന്നാണ് രാജ പ്രതികരിച്ചത്.

നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചരണ രംഗത്ത് നേടിയെടുത്ത മുന്നേറ്റം രാഹുലിന്റെ വരവോടെ അപ്രസക്തമായെന്ന വിലയിരുത്തലും എൽഡിഎഫിലുണ്ട്.  ഈ ഘട്ടത്തിൽ സീതാറാം യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെയെത്തിച്ച് രാഹുലിനെതിരെ പ്രചാരണം കടുപ്പിക്കാനാണ് എൽഡിഎഫിന്റെ നീക്കം. കോൺഗ്രസ് അധ്യക്ഷനെ തോൽപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. രാഹുൽ മൽസരിക്കുന്നതിനോട് ആദ്യം മൃദുസമീപനം സ്വീകരിച്ച സീതാറാം യെച്ചൂരി എൽഡിഎഫ് സ്ഥാനാർഥി സുനീറിന് വോട്ടുചോദിക്കാൻ അടുത്ത ദിവസം വയനാട്ടിലെത്തും. പിന്നാലെ മറ്റു ദേശീയ നേതാക്കളും വയനാട്ടിലെത്തും. 2014ൽ ഷാനവാസിന്റെ ഭൂരിപക്ഷം  ഇരുപതിനായിരത്തിലേക്ക് എത്തിച്ചതും 2016ൽ വയനാട് പാർലമെന്‍റ് മണ്ഡല പരിധിയിലെ ഏഴിൽ നാല് നിയമസഭാ സീറ്റും നേടിയതും അനുകൂല ഘടകമായി എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

എൽഡിഎഫ് പ്രചാരണം മുഴുവൻ രാഹുലിനെതിരെ കേന്ദ്രീകരിക്കുന്നതോടെ എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളി മണ്ഡലത്തിൽ അപ്രസക്തനാവുമെന്നതിലും സംശയമില്ല. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെയും വയനാട്ടിലെത്തിച്ച് പ്രവർത്തകരെ പ്രചരണ രംഗത്ത് സജീവമാക്കി നിർത്താനാണ് ബിജെപിയുടെ തീരുമാനം.

Tags:    

Similar News