മോദിക്കെതിരേ മല്‍സരിക്കാന്‍ തേജ് ബഹദൂറിന് എസ്പി പിന്തുണ

Update: 2019-04-29 10:55 GMT

ലഖ്‌നോ: സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് തുറന്നുപറഞ്ഞതിന് പുറത്താക്കപ്പെട്ട മുന്‍ ജവാന്‍ തേജ് ബഹദൂറിന് പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടി. വാരണാസിയില്‍ മോദിക്കെതിരേ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് നേരത്തെ രംഗത്തെത്തിയ തേജ് ബഹദൂറിന് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാണ് എസ്പി പിന്തുണ നല്‍കിയിരിക്കുന്നത്.മഹാഗഡ്ബന്ധന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് സമാജ്‌വാദി പാര്‍ട്ടി അറിയിച്ചത്.

നേരത്തെ ശാലിനി യാദവിനെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരണാസിയില്‍ സമാജ്‌വാദി പാര്‍ട്ടി നിയോഗിച്ചത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥിയായ അജയ് റായിയെ നില നിര്‍ത്തുകയും ചെയ്തിരുന്നു.2017ലാണ് ബിഎസ്എഫ് കോണ്‍സ്റ്റബിളായ തേജ് ബഹദൂറിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. സേനയിലെ ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞതിനായിരുന്നു നടപടി. ഭക്ഷണം മോശമാണെന്ന് വ്യക്തമാക്കി തേജ് ബഹദൂര്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു.

Similar News