ബമ്പര്‍ സമ്മാന സന്ദേശങ്ങള്‍: കാത്തിരിക്കുന്നത് വന്‍ ചതിക്കുഴി

മൊബൈല്‍ഫോണ്‍ കൊറിയര്‍ മുഖേന എത്തുമെന്ന് കരുതി കാത്തുകാത്തിരുന്ന യുവതിയുടെ ബാങ്ക് എക്കൌണ്ടില്‍ നിന്നും ഇതിനോടകം 50,000 രൂപ നഷ്ടപ്പെട്ടിരുന്നു. എന്നാലും തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

Update: 2020-07-17 07:22 GMT

കോഴിക്കോട്:കൊവിഡില്‍ മൊബൈല്‍ഫോണ്‍ വില്‍പ്പന കുറഞ്ഞപ്പോള്‍ പതിനയ്യായിരം രൂപക്ക് മുകളില്‍ വിലവരുന്ന മൊബൈല്‍ ഫോണ്‍ പ്രശസ്ത ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റ് ഇപ്പോള്‍ 799 രൂപയ്ക് നല്‍കുന്നതായുള്ള പരസ്യം ബിടെക് ബിരുദധാരിയായ യുവതിയുടെ ഫോണിലെത്തിയത് ആഴ്ച്ചകള്‍ക്ക് മുന്‍പായിരുന്നു. പ്രശസ്തമായ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റിന്റെ പരസ്യമായതിനാല്‍ കൂടുതലൊന്നും ലോചിച്ചില്ല. അതില്‍ ക്ലിക്ക് ചെയ്തു.

ഉടനെ പോയത് പ്രമുഖ വില്‍പ്പന സൈറ്റിലേക്ക്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ അയച്ചുതരേണ്ട വിലാസം രേഖപ്പെടുത്താനുള്ള ഫോം തെളിഞ്ഞു. അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി; കൂടെ മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കി. അല്‍പ്പസമയത്തിനുശേഷം കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ഒരു ലിങ്ക് മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്‍കി. നിങ്ങള്‍ക്കാവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തിരഞ്ഞെടുക്കാനെന്ന രീതിയിലാണ് ലിങ്ക് അയച്ചു നല്‍കിയത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതില്‍ നിഷ്‌കര്‍ഷിച്ച രീതിയില്‍ ഇഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ തിരഞ്ഞെടുത്തു. തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ വിലയായ 799 രൂപ ബാങ്ക് എക്കൌണ്ടില്‍ നിന്നും അടച്ചു നല്‍കി.

മൊബൈല്‍ഫോണ്‍ കൊറിയര്‍ മുഖേന എത്തുമെന്ന് കരുതി കാത്തുകാത്തിരുന്ന യുവതിയുടെ ബാങ്ക് എക്കൌണ്ടില്‍ നിന്നും ഇതിനോടകം 50,000 രൂപ നഷ്ടപ്പെട്ടിരുന്നു. എന്നാലും തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ബാങ്ക് എക്കൌണ്ടില്‍ സൂക്ഷിച്ചിരുന്ന പണം പിന്‍വലിക്കാന്‍ തന്റെ എടിഎം പിന്‍ നമ്പറോ, ഒടിപി യോ താന്‍ ആര്‍ക്കും പറഞ്ഞു നല്‍കിയിട്ടില്ല. പിന്നെ എങ്ങിനെയാണ് പണം നഷ്ടപ്പെട്ടതെന്നറിയാതെ അവര്‍ ബാങ്കില്‍ ചെന്ന് അന്വേഷിച്ചു. ബാങ്ക് മാനേജര്‍ അവരുടെ നിസഹായത അറിയിച്ചപ്പോഴാണ് യുവതി പരാതിയുമായി ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. അവിടെ ലഭിച്ച പരാതി ഉടന്‍തന്നെ സൈബര്‍ സെല്ലിലേക്ക് കൈമാറി.

തൃശൂര്‍ സിറ്റി പോലീസ് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ പുതിയ പ്രവര്‍ത്തന രീതികള്‍ വെളിച്ചത്തുകൊണ്ടുവരാനായത്. സൈബര്‍ തട്ടിപ്പുകാര്‍ പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന വെബ്‌സൈറ്റുകളിലേതിനു സമാനമായ ദൃശ്യഭംഗിയോടെ താല്‍ക്കാലിക വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നു. ഇത്തരം താല്‍ക്കാലിക വെബ്‌സൈറ്റുകളിലൂടെ യഥാര്‍ത്ഥ വെബ്‌സൈറ്റിലേതെന്നു തോന്നിക്കുന്ന വിധത്തില്‍ വമ്പന്‍ ഓഫറുകളും ഡിസ്‌കൌണ്ടുകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താല്‍ക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് പ്രവേശിക്കുന്നു.

മൊബൈല്‍ഫോണ്‍ അല്ലെങ്കില്‍ തിരഞ്ഞെടുക്കുന്ന വസ്തുക്കള്‍ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍, വിലാസം എന്നിവ കൈക്കലാക്കുന്നു.

ഇനിയാണ് തട്ടിപ്പിലെ പ്രധാനവശം. അത് ഇങ്ങിനെയാണ്, തട്ടിപ്പുകാര്‍ ഉപഭോക്താവിന്റെ മൊബൈല്‍ഫോണിലേക്ക് അയച്ചുനല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉല്‍പ്പന്നം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താവിന്റെ മൊബൈല്‍ഫോണിലേക്ക് AnyDesk, Team Viewer പോലുള്ള ഷെയറിങ്ങ് ആപ്ലിക്കേഷനുകള്‍ വന്നുചേരുന്നു. ഇത്തരം ഷെയറിങ്ങ് ആപ്പുകള്‍ മൊബൈല്‍ഫോണില്‍ വന്നുചേര്‍ന്നാല്‍ (ഇന്‍സ്റ്റാള്‍ ആയാല്‍) നമ്മുടെ അനുമതിയില്ലാതെ തന്നെ തട്ടിപ്പുകാര്‍ക്ക് മൊബൈല്‍ഫോണിനെ വിദൂരതയില്‍ നിന്നും നിയന്ത്രിക്കാനാകും. കൂടാതെ മൊബൈല്‍ഫോണില്‍ ലഭിക്കുന്ന സന്ദേശങ്ങളും, നിര്‍ദ്ദേശങ്ങളും അവര്‍ക്ക് കാണാനും ഉപയോഗിക്കാനുമാകും. (കമ്പ്യൂട്ടര്‍ ഭാഷയില്‍ ഇത്തരം തട്ടിപ്പുരീതികള്‍ ഫിഷിങ്ങ് (Phish-ing) എന്നറിയപ്പെടുന്നു). ഇതോടെ നമ്മുടെ ഫോണില്‍ ലഭിക്കുന്ന ഒടിപി സന്ദേശങ്ങള്‍ അവര്‍ വായിച്ചെടുക്കുകയും, ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഇത് ഉപയുക്തമാക്കുകയും ചെയ്യും.

ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പണം നഷ്ടമായ ബിടെക് ബിരുദധാരിയായ യുവതിയുടെ ബാങ്ക് എക്കൌണ്ടില്‍ നിന്നും സൈബര്‍ കുറ്റവാളികള്‍ പണം തട്ടിയെടുത്ത രീതിയെപ്പറ്റി സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്തു. കൃത്യസമയത്ത് പരാതിക്കാരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതുമൂലം, സൈബര്‍കുറ്റവാളി ഉപയോഗിച്ച ബാങ്ക് എക്കൌണ്ട് കണ്ടെത്താനായി. ഇത്തരത്തില്‍ എക്കൌണ്ടില്‍ എത്തിച്ചേര്‍ന്ന പണം കുറ്റകൃത്യത്തിലൂടെ തട്ടിയെടുത്തതാണെന്ന് സിറ്റി കമ്മീഷണര്‍ ബാങ്കിനെ അറിയിക്കുകയും പണം തടഞ്ഞുവെക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതുമൂലം പണം നഷ്ടപ്പെട്ടയാള്‍ക്ക് തിരിച്ചു ലഭിച്ചു.

മൊബൈല്‍ ബാങ്കിങ്ങ് ഉപയോഗിക്കുന്നവരും എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇതാണ്, ഫെയ്‌സ്ബുക്കില്‍ വ്യാപകമായി ഇത്തരം തട്ടിപ്പു പരസ്യങ്ങള്‍ വരാറുണ്ട്. അത്തരം പരസ്യങ്ങളിലൊന്നം ക്ലിക്ക് ചെയ്യാതിരിക്കുക. പ്രമുഖ വില്‍പ്പന സൈറ്റുകള്‍ക്കു സമാനമായ പേരും ദൃശ്യങ്ങളുമടങ്ങിയ വ്യാജ വില്‍പ്പന സൈറ്റുകളെക്കുറിച്ച് ബോധവാന്‍മാരുക. ഇത്തരം സൈറ്റുകളിലേക്ക് പ്രവേശിക്കാതിരിക്കുക. ഫെയ്‌സ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്കുചെയ്യാതെ വെബ് വിലാസം വെബ് ബ്രൌസറില്‍ നേരിട്ട് ടൈപ്പ് ചെയ്യുക. തട്ടിപ്പ് വെബ്‌സൈറ്റുകളുടെ പേരുകളിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ സൂക്ഷിച്ചു നോക്കിയാല്‍ വ്യത്യാസം മനസ്സിലാക്കാം. സമൂഹമാധ്യമങ്ങളില്‍ കാണുന്ന അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൈബര്‍ കുറ്റവാളികള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഉറവിടങ്ങളിലേക്ക് ഉപഭോക്താവ് എത്തുകയും അതുവഴി പണം, ഡാറ്റ മുതലായവ നഷ്ടമാകുകയും ചെയ്യും. മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരം ഒരിക്കലും ഷെയറിങ്ങ് ആപ്ലിക്കേഷനുകള്‍ ഫോണുകളിലോ, കമ്പ്യൂട്ടറുകളിലോ ഇന്‍സ്റ്റാള്‍ ചെയ്യരുത്. വിശ്വസനീയമായ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളില്‍ നിന്നു മാത്രം ഉല്‍പ്പന്നങ്ങള്‍ വാങ്ങുക.

പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി സാധനങ്ങള്‍ വാങ്ങിയപ്പോള്‍ നിങ്ങളുടെ നമ്പര്‍ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു, അതിന്റെ ബമ്പര്‍ സമ്മാനമായ ലക്ഷ്വറി കാര്‍ ലഭിച്ചിട്ടുണ്ട് എന്നു കാണിച്ച് മലപ്പുറം ജില്ലയിലെ ഒരു പ്രവാസിയുടെ ഭാര്യയായ വീട്ടമ്മക്ക് സന്ദേശം വന്നിരുന്നു. ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ സഹിതമായിരുന്നു സന്ദേശം. പല പ്രാവശ്യമുള്ള ഫോണ്‍വിളികള്‍ക്കൊടുവില്‍ കാറിന്റെ നികുതി സമ്മാനം ലഭിച്ചയാള്‍ അടക്കണമെന്നും അതിനുള്ള 15000 രൂപ അയക്കണമെന്നും നിര്‍ദേശം ലഭിച്ചു. അതില്‍ സംശയം തോന്നിയ വീട്ടമ്മ ഓണ്‍ലൈന്‍ സൈറ്റുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു നറുക്കെടുപ്പും സ്ംഘടിപ്പിക്കാറില്ല എന്നറിഞ്ഞു. അതോടെ തട്ടിപ്പുകാരന്റെ മൊബൈല്‍ നമ്പറില്‍ വേറെ ആളാണെന്ന തരത്തില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ഒറീസയിലെ ഏതോ സ്ഥലത്തു നിന്നാണ് സംസാരിക്കുന്നതെന്ന് വ്യക്തമായി. സത്യം മനസ്സിലാക്കിയ ഇര കെണിയില്‍പ്പെടാതെ രക്ഷപ്പെട്ടുവെന്ന് മനസ്സിലാക്കിയ തട്ടിപ്പുകാരന്‍ അവരെ ഭീഷണിപ്പെടുത്തുക വരെയുണ്ടായി.

വെറും നൂറു രൂപ അടച്ചാല്‍ ദിവസവും 3000-4000 രൂപ സമ്പാദിക്കാമെന്നു വാഗ്ദാനം ചെയ്യുന്ന സന്ദേശമറിച്ച് പുതിയ തട്ടിപ്പു രീതിയും തുടങ്ങിയിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ടാണ് ഇരകളെ വലയിലാക്കുന്നത്. ഇതിലും വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള തട്ടിപ്പു രീതിയാണ് പ്രയോഗിക്കുന്നത്.

(വിവരങ്ങള്‍ക്ക് കടപ്പാട്: തൃശൂര്‍ സിറ്റി പോലീസ് ഫെയ്‌സ് ബുക്ക് പേജ്)



Tags:    

Similar News