2025 ഓടെ സംസ്ഥാനത്ത് മലമ്പനി നിവാരണം ലക്ഷ്യം: മന്ത്രി കെകെ ശൈലജ ടീച്ചര്‍

Update: 2021-04-24 10:37 GMT

തിരുവനന്തപുരം: 2025 ഓടെ സംസ്ഥാനത്ത് മലമ്പനി നിവാരണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. ഘട്ടംഘട്ടമായി ജില്ലകളില്‍ മലമ്പനി നിവാരണം സാധ്യമാക്കിയാണ് ഇത് സാക്ഷാത്ക്കരിക്കുന്നത്. 'മലേറിയ നിര്‍മ്മാര്‍ജനം ലക്ഷ്യത്തിനരികെ' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. നേരത്തെ കണ്ടുപിടിച്ചാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തി സൗജന്യ സമ്പൂര്‍ണ ചികിത്സ സ്വീകരിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 

രോഗം വരുന്ന വഴി

അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട ക്യൂലക്‌സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ലാസ്‌മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്.

രോഗ ലക്ഷണം

പനിയും, വിറയലും, തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ദിവസങ്ങളോളം പനിയും, വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്.

രോഗനിര്‍ണയം

രക്ത പരിശോധനയിലൂടെ മാത്രമേ മലമ്പനി രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മലമ്പനിയാണ് എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് (ബൈവാലെന്റ് ആര്‍.ഡി.റ്റി) സംവിധാനവും നിലവിലുണ്ട്.

പ്രതിരോധ മാര്‍ഗങ്ങള്‍

വീടിനു ചുറ്റും, പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക

കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്തവിധം കൊതുകുവല കൊണ്ടോ, തുണികൊണ്ടോ മൂടുക.

കൊതുക് കടിക്കെതിരെ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

കൊതുകു വലയ്ക്കുള്ളില്‍ ഉറങ്ങുകയോ, ചെറിയ കണ്ണികളുള്ള കമ്പി വലകള്‍ ഉപയോഗിച്ച് വീടിന്റെ വാതിലുകളും ജനലുകളും കൊതുക് കടക്കാത്തവിധം അടക്കുകയോ ചെയ്യാവുന്നതാണ്.

കീടനാശിനികള്‍ മുക്കിയ കൊതുകുവലകളും വിപണിയില്‍ ലഭ്യമാണ്.

വീടിനു പുറത്തു കിടന്നുറങ്ങുന്ന ശീലം ഒഴിവാക്കണം.

കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി സ്വീകരിക്കണം.

കൊതുകുതിരികള്‍, തൊലിപ്പുറമേ പുരട്ടുന്ന കൊതുകുനിവാരണ ലേപനങ്ങള്‍ എന്നിവയുടെ ഉപയോഗം കൊതുക് കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കുന്നതാണ്.

തദ്ദേശീയ മലമ്പനിയേക്കാള്‍ അന്യസംസ്ഥാനത്തില്‍ നിന്നും വരുന്നവരിലും അവിടെ പോയി വരുന്നവരിലുമാണ് മലമ്പനി കൂടുതലായി കാണുന്നത്. അതിനാല്‍ ഇവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ ഉടന്‍ തന്നെ മലമ്പനി പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

ഏതെങ്കിലും പ്രദേശത്ത് മലമ്പനി സ്ഥിരീകരിച്ചാല്‍ ഉടന്‍തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് റിപോര്‍ട്ട് ചെയ്യണം

Tags: