402 ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം

Update: 2022-04-25 04:02 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായി. 150 ആശുപത്രികളില്‍ കൂടി ഇ- ഹെല്‍ത്ത് സേവനം ഉടന്‍ ലഭ്യമാക്കും. 70,000 കണ്‍സള്‍ട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇ- ഹെല്‍ത്തിലൂടെ നടത്തുന്നത്. ഇലക്ട്രോണിക്‌സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികില്‍സ ഉറപ്പാക്കും. ഈ ബജറ്റില്‍ ഇ- ഹെല്‍ത്ത് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 176 ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്.

ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ- ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തും. ആരോഗ്യമേഖലയെ സമ്പൂര്‍ണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള അമ്പതിനായിരത്തോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായകരമാണ് ഇ- ഹെല്‍ത്ത് സംവിധാനം.

അടുത്തവര്‍ഷം 200 ആശുപത്രികളില്‍ കൂടി ഇ- ഹെല്‍ത്ത് നടപ്പാക്കും. ഇതിലൂടെ പ്രതിദിനം ഒരുലക്ഷം പേര്‍ക്ക് ഇഹെല്‍ത്ത് സേവനം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിദിനം 50,000 ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ്, 10,000 ലാബ് റിപോര്‍ട്ട് എന്നിവയും ലക്ഷ്യമിടുന്നുണ്ട്. 50 ലക്ഷം ജനങ്ങളുടെ ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണത്തിനായി ശൈലി ആപ്പ് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരാള്‍ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ പേപ്പര്‍ രഹിത സംവിധാനമാക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ ആരോഗ്യസേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു. ഈ പദ്ധതിയിലൂടെ ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റെടുക്കാനും സാധിക്കും. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News