യൂത്ത് ലീഗ് ഫണ്ട് തിരിമറി: ആരോപണം അടിസ്ഥാനരഹിതമെന്ന് സാദിഖലി തങ്ങള്‍

Update: 2021-02-03 13:24 GMT

മലപ്പുറം: കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി യൂത്ത് ലീഗ് പിരിച്ച ഫണ്ടില്‍ തിരിമറി നടന്നതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കത്വ പോലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഖേദകരമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.


യൂത്ത് ലീഗ് പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്ന ആരോപണം ഉന്നയിച്ചത് പാര്‍ട്ടിയില്‍ നിന്നും പുറത്തായ നേതാവ് യൂസഫ് പടനിലമാണ്. ഈ ആരോപണങ്ങള്‍ ഭാഗീകമായി ശരിവച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങള്‍ രംഗത്തു വന്നിരുന്നു.


അതിനിടെ യൂത്ത് ലീഗിലെ ഫണ്ട് തിരിമറി ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. പിരിച്ചെടുക്കുന്ന പണം അതേ ആവശ്യത്തിന് കൊടുക്കാന്‍ കഴിയില്ലെങ്കില്‍ പണപ്പിരിവ് മുസ്‌ലിം ലീഗ് അവസാനിപ്പിക്കണമെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. ഫണ്ട് തിരിമറിയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ്, എം.എസ്.എഫ് നേതൃത്വവും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. പണപ്പിരിവിന്റെ കണക്ക് ചോദിക്കില്ല പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന് എതിരു നില്‍ക്കരുതെന്നാണ് അതെന്നും കെ.ടി.ജലീല്‍ മലപ്പുറത്ത് പറഞ്ഞു.




Tags:    

Similar News