പരപ്പനങ്ങാടി എക്‌സൈസിന്റെ ലഹരി വേട്ടയില്‍ യുവാവ് പിടിയില്‍

Update: 2021-06-07 10:25 GMT

കണ്ണമംഗലം: കണ്ണമംഗലത്ത് ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍. മാരക മയക്കുമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ് തുടങ്ങിയവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കണ്ണമംഗലം ചെങ്ങാനി സ്വദേശി കൂളിപ്പറമ്പില്‍ അബ്ദുലത്തീഫിനെയാണ് പരപ്പനങ്ങാടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എംഡിഎംഎ, 0.05 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങിയവയും പിടിച്ചെടുത്തു.

മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും മലപ്പുറം ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌ക്വാഡും പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്‍മേല്‍ ഇയാള്‍ ഏതാനും ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മിനി ഊട്ടി കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ പ്രധാനികളിലൊരാളാണ് പിടിയിലായ അബ്ദു ലത്തീഫെന്ന് ഇന്‍സ്‌പെകടര്‍ സാബു ആര്‍ ചന്ദ്ര അറിയിച്ചു.

മയക്ക് മരുന്ന് കടത്തിയ കെഎല്‍ 65 എ 8994 നമ്പര്‍ മാരുതി ആള്‍ട്ടോ കാറും എക്‌സൈസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളികള്‍ ഉടന്‍ പിടിയിലാകുമെന്നും പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് വിപണിയില്‍ 30 ലക്ഷം വില വരുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

റെയ്ഡില്‍ ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ പ്രജോഷ് കുമാര്‍ ടി, പ്രദീപ് കുമാര്‍ കെ, ഷിബു ശങ്കര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍ കെ, നിതിന്‍ ചോമാരി, ദിദിന്‍ എം, ജയകൃഷ്ണന്‍ എ, അരുണ്‍ പി, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സിന്ധു പി, ലിഷ പി.എം ഡ്രൈവര്‍ വിനോദ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.