മൂവാറ്റുപുഴയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയില്‍

Update: 2021-03-10 14:59 GMT

കൊച്ചി: മൂവാറ്റുപുഴയിലെ ഹോസ്പിറ്റല്‍ ഉടമ ഡോ. സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. ഇടുക്കി ശാന്തന്‍പാറ വെള്ളക്കാം കുടി ബിനു മാത്യു (കരാട്ടെ ബിനു 42) ആണ് എറണാകുളം റൂറല്‍ ജില്ലാ സി ബ്രാഞ്ചിന്റെ പിടിയിലായത്. 2019ല്‍ ആണ് സംഭവം.

മാധ്യമ പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി ഇയാള്‍ ആശുപത്രിയെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിക്കാനെന്ന രീതിയില്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. ചിത്രീകരണത്തിനു ശേഷം ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായി ഉപയോഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ചിത്രീകരണത്തിന്റെ പേരില്‍ ഡോക്ടറില്‍ നിന്നും പതിനായിരം രൂപ ഇയാള്‍ കൈക്കലാക്കി. ദൃശ്യങ്ങള്‍ മോശമായ രീതിയില്‍ ചാനലുകളിലും പത്രങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പ്രസിദ്ധപ്പെടുത്തുമെന്ന് വീണ്ടും ഭീഷണി പെടുത്തിയപ്പോള്‍ ഡോക്ടര്‍ തെളിവ് സഹിതം പോലിസിനെ സമീപിച്ചു.

തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സി ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പല സ്ഥലങ്ങളിലും മാറി മാറി താമസിച്ച ബിനു മാത്യുവിനെ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയിലെ കൂര്‍ഗില്‍ നിന്നുമാണ് സാഹസികമായി പിടികൂടിയത്. ഡിവൈഎസ്പി വി രാജീവ്, സബ് ഇന്‍സ്‌പെക്ടര്‍ കെ വി ഹരിക്കുട്ടന്‍, എഎസ്‌ഐ മാരായ കെ എല്‍ ഷാന്റി , എ എ രവിക്കുട്ടന്‍, സിപിഒ നിയാസ് ബീരാന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.