കുറിച്യ യുവാവ് വെടിയേറ്റു മരിച്ചസംഭവം: തോക്ക് കണ്ടെത്തിയില്ല; ദുരൂഹതകളേറെ
കല്‍പ്പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ കുറിച്യ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകളേറെ. പകല്‍ മുഴുവന്‍ ഫ്രദേശത്ത് പോലിസ് ശക്തമായ തിരച്ചില്‍ നടത്തിയിട്ടും തോക്ക് കണ്ടെത്തിയില്ല. സംഭവ സ്ഥലത്തു നിന്നും ഇന്നലെ രാത്രി തന്നെ തോക്ക് മാറ്റിയതടക്കമുള്ള നീക്കങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന നിഗമനത്തിലാണു പോലിസും നാട്ടുകാരും.
കോട്ടത്തറ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. രാത്രി വയലിലെത്തിയ തങ്ങളെ പുറമെ നിന്നും ആരോ വെടിവെക്കുകയായിരുന്നുവെന്നാണ് മരിച്ച ജയനൊപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയതെന്ന് കമ്പളക്കാട് എസ്‌ഐ പറഞ്ഞു.
പ്രദേശത്ത് വന്യജീവികളെ വേട്ടയാടുന്നവരെ ചുറ്റിപ്പറ്റിയും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.
മരണമടഞ്ഞ ജയന്റെ കഴുത്തിനാണ് വെടിയേറ്റത്. സരുണിന്റെ കൈയ്ക്കാണ് പരിക്ക്. സംഘത്തിലെ മറ്റു ആളുകള്‍ ചേര്‍ന്നാണ് ജയനെയും സരുണിനെയും ആദ്യം കല്‍പ്പറ്റയിലെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതരാണ് പോലിസില്‍ വിവരം അറിയിച്ചത്. പോലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ജയന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കമ്പളക്കാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് കേസ് അന്വേഷണ ചുമതല.
പ്രിയയാണ് മരിച്ച ജയന്റെ ഭാര്യ. മക്കള്‍: ലിയ, ദിയ.
അതേസമയം, സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. വയനാട്ടിലെ കുറിച്യ കോളനികള്‍ കേന്ദ്രീകരിച്ച് വ്യാപകമായി കള്ളത്തോക്കുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വയനാട്ടിലെ കുറിച്യ കേന്ദ്രീകൃത മേഖലകള്‍ ഏറെയും ഉള്‍വനങ്ങളോട് ചേര്‍ന്നാണ്. ഇത്തരം പ്രദേശങ്ങളിലെ ഭൂരിഭാഗം കുറിച്യ കോളനികളും സംഘ്പരിവാര്‍ നിയന്ത്രണ്രത്തിലുമാണെന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
മൃഗവേട്ടക്കു പുറമെ വയനാട്ടിലെ കുറിച്യ കേന്ദ്രീകൃത മേഖലകളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതിന്റെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതികളാവുന്ന കണ്ണൂര്‍ ജില്ലയിലെയും മറ്റും ആര്‍എസ്എസുകാര്‍ക്ക് ഒളി സങ്കേതമൊരുക്കുന്നത് വയനാട്ടിലെ ചില കുറിച്യ തറവാടുകളിലാണെന്ന ആരോപണവും നിലവിലുണ്ട്.
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആദിവാസികളെ ചൂഷണം ചെയ്ത് കോളനികളെ സംഘ്പരിവാറിന്റെ ആയുധ പരിശീലന കേന്ദ്രങ്ങളും ഒളിത്താവളങ്ങളുമാക്കി മാറ്റുന്നുവെന്ന ആരോപണവുമുണ്ട്.

