ഡല്‍ഹിയില്‍ ആറുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് കേരളത്തിലേക്ക് മുങ്ങി

ഡല്‍ഹി എയിംസില്‍ നടത്തിയ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

Update: 2020-09-29 03:55 GMT

ന്യൂഡല്‍ഹി: ആറുവയസുകാരിയായ മകളെ പിതാവ് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി നാട്ടിലേക്ക് മുങ്ങിയതായി മാതാവിന്റെ പരാതി. ന്യൂഡല്‍ഹിയിലെ സരിത വിഹാറില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയാണ് മകളെ നിരന്തരം പീഡിപ്പിച്ചത്. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതോടെ ഇയാള്‍ നാട്ടിലേക്ക് മുങ്ങിയെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുര്‍ന്ന് പ്രതിക്കെതിരേ പോലീസ് കഴിഞ്ഞ ജനുവരിയില്‍ തന്നെ കേസെടുത്തിരുന്നു, എന്നാല്‍ കേരളത്തിലേക്ക് മുങ്ങിയ ഇയാളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. ഇതോടെ കോട്ടയം സ്വദേശിനിയായ ഭാര്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു.


ഡല്‍ഹിയില്‍ അതിഥി മന്ദിരവും ദക്ഷിണേന്ത്യന്‍ റസ്‌റ്റോറന്റും നടത്തുന്ന മലപ്പുറം സ്വദേശിയുമായി എട്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഹോട്ടലിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി പുലര്‍ച്ചെ സ്ഥിരമായി തന്നെ ചന്തയിലേക്ക് അയച്ച ശേഷമാണ് മകളോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയിരുന്നതെന്നും ഇവര്‍ പറഞ്ഞു. കുട്ടി വേദനിക്കുന്നതായി പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് ജനുവരി നാലിന് പൊലീസില്‍ പരാതി നല്‍കി. അതുകൊണ്ട് ഫലമില്ലെന്ന് കണ്ട് ജനുവരി 24ന് വനിതാ കമ്മീഷന്‍ മുഖേന പരാതി നല്‍കി. ഇതറിഞ്ഞ ഉടന്‍ ഭര്‍ത്താവ് ഡല്‍ഹിയില്‍ നിന്ന് മുങ്ങുകയായിരുന്നു. ഡല്‍ഹി എയിംസില്‍ നടത്തിയ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.




Tags:    

Similar News