ജാതി-മത ചിന്തകളേക്കാള്‍ പ്രാധാന്യം ജനസംഖ്യ കുറയ്ക്കുന്നതിന് നല്‍കണമെന്ന് യോഗി ആദിത്യനാഥ്

എല്ലാ വിഭവങ്ങളും എല്ലാവരില്‍ എത്തിച്ച് ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ചിന്ത. പക്ഷേ, അതില്‍ ജനസംഖ്യ നിയന്ത്രണമില്ലാത്തത് വലിയ തടസ്സമാകുകയാണെന്നും യോഗി പറഞ്ഞു.

Update: 2019-08-16 05:12 GMT

ലഖ്‌നൗ: ജാതി-മത ചിന്തകളേക്കാള്‍ പ്രാധാന്യം ജനസംഖ്യ കുറയ്ക്കുന്നതിന് നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യദിനത്തിലെ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ ഉത്തര്‍പ്രദേശിലെ 23 കോടി ജനങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണെന്നും യോഗി പറഞ്ഞു.

രാജ്യത്തെ ജനസംഖ്യ വര്‍ധന ആശങ്കപ്പെടുത്തുന്നതാണന്നും അണുകുടുംബങ്ങള്‍ ദേശീയതയുടെ ആവിഷ്‌കരണമാണന്നും മോദി ഇന്നലെ നടന്ന സ്വാതന്ത്രദിന സന്ദേശത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. രാജ്യത്തെ ജനസംഖ്യ വര്‍ധനവിനെ ജനസംഖ്യ വിസ്‌ഫോടനം എന്നാണ് ഇന്നലെത്തെ പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചത്. ഇതിനെ പിന്നാലെയാണ് യോഗി ജനസംഖ്യ കുറയ്ക്കുന്ന സന്ദേശം പ്രചരിപ്പിക്കുകയും അതിന്റെ മുന്നേറ്റത്തില്‍ പങ്കാളിയാവുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. നല്ല ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, റോഡുകള്‍, കുടിവെള്ളം ഇതെല്ലാം എല്ലാവര്‍ക്കും ലഭ്യമാകണം. ജനസംഖ്യ നിയന്ത്രിച്ചാന്‍ മാത്രമേ ഇത് നടപ്പാക്കാന്‍ സാധിക്കൂ എന്നും യോഗി പറഞ്ഞു. എല്ലാ വിഭവങ്ങളും എല്ലാവരില്‍ എത്തിച്ച് ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ചിന്ത. പക്ഷേ, അതില്‍ ജനസംഖ്യ നിയന്ത്രണമില്ലാത്തത് വലിയ തടസ്സമാകുകയാണെന്നും യോഗി പറഞ്ഞു.


Similar News