യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി; എ വിജയരാഘവന്‍ പിബിയിലേക്ക്

Update: 2022-04-10 08:46 GMT

കണ്ണൂര്‍: നിലവിലുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് അദ്ദേഹം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

എസ്. രാമചന്ദ്രപിള്ള, ഹന്നന്‍ മുള്ള, ബിമന്‍ ബസു എന്നിവരെ പ്രായാധിക്യത്താല്‍ പിബിയില്‍നിന്ന് ഒവിവാക്കി. പകരം എ വിജയരാഘവന്‍ തല്‍സ്ഥാനത്തെത്തും.

2015ലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

പാര്‍ട്ടി അതിന്റെ ഏറ്റവും മോശം അവസ്ഥയില്‍ കടന്നുപോകുമ്പോഴാണ് യെച്ചൂരി വീണ്ടും സെക്രട്ടറിയാവുന്നത്. പാര്‍ട്ടിക്ക് വേരുകളുണ്ടായിരുന്ന മിക്കവാറം സംസ്ഥാനങ്ങളില്‍ തുടച്ചുനീക്കപ്പെട്ട അവസ്ഥയിലാണ്. ബംഗാള്‍, ത്രിപുര ഇവ കൈവിട്ടു.

കേരളത്തിലാണ് ആകെ പ്രതീക്ഷയുള്ളത്. സംഘടനാ സംവിധാനവും കേരളത്തില്‍ അത്ര മോശമല്ല. അതേസമയം കേരളത്തിലെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് ഏറെ ആക്ഷേപങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഈ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നിര്‍ജീവമായതോടെ കേന്ദ്ര കമ്മിക്ക് തത്ത്വത്തില്‍ വലിയ പ്രാധാന്യമില്ലാതായിട്ടുണ്ട്. കേരളം മുഴുവന്‍ പാര്‍ട്ടിയെയും വിഴുങ്ങുന്ന അവസ്ഥയിലുമാണ്. ഒരു പക്ഷേ, യെച്ചൂരി അനുഭവിക്കാന്‍ പോകുന്ന ഒരു പ്രതിസന്ധിയും ഇതായിരിക്കും. ഇതുവരെയുള്ള ജനറല്‍സെക്രട്ടറിമാര്‍ക്ക് ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവന്നിരുന്നില്ല.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ വിജയരാഘവന്‍ പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ നേതാവാണ്. അദ്ദേഹത്തിനും ഇത്തവണ പിബിയില്‍ ഇടം ലഭിച്ചു.  കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. 

Tags: