യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്: ഇസ്ലാമിക് രാജ്യങ്ങളുടെ പ്രതികരണത്തെ വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍

Update: 2022-05-28 04:46 GMT

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് നല്‍കിയെന്ന കേസില്‍ യാസിന്‍ മാലിക്കിനെതിരേ നടക്കുന്ന നടപടികള്‍ക്കെതിരേ നിലപാടെടുത്ത ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മക്കെതിരേ കേന്ദ്ര സര്‍ക്കാര്‍.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോപറേഷനാണ് വിമര്‍ശനവുമായി മുന്നോട്ട് വന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന പരോക്ഷപിന്തുണ നല്‍കരുതെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചു.

മാലിക്കിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതിയില്‍ ഹാജരായി ശിക്ഷ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

യാസിന്‍ മാലിക്കിനെക്കുറിച്ചുള്ള എന്‍ഐഎ കോടതിയുടെ വിധിന്യായത്തില്‍ ഒഐസി നടത്തിയ അഭിപ്രായങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, അതൊന്നും രാജ്യത്തിന് സ്വീകാര്യമല്ലെന്ന് ബഗാച്ചി മറുപടി പറഞ്ഞു.

യാസിന്‍ മാലിക്കിന് കഴിഞ്ഞ ദിവസമാണ് ഫണ്ടിങ് കേസില്‍ എന്‍ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ പത്ത് ലക്ഷം രൂപ പിഴയും വിധിച്ചു. വധശിക്ഷ വിധിക്കണമെന്നായിരുന്നു എന്‍ഐയുടെ ആവശ്യം.