എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി അന്തരിച്ചു

Update: 2026-02-24 09:33 GMT

പയ്യന്നൂര്‍: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രാമന്തളി വടക്കുമ്പാട് രിഫായി പള്ളി മഹല്ലിലെ ജലീല്‍ രാമന്തളി (70) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുള്‍ റഹ്മാന്‍ ആമിന ഹജ്ജുമ്മയുടെ മകനാണ്.

ദീര്‍ഘകാലം അബൂദബിയില്‍ പ്രവാസിയായിരുന്ന ജലീല്‍, ചന്ദ്രിക ഡൈലിയുടെ മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിരുന്നു. ലീഗ് ടൈംസ് ഫ്രൈഡേ ഫീച്ചര്‍, പൂങ്കാവനം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയില്‍ വര്‍ഷങ്ങളോളം സ്ഥിരമായി എഴുതിയിരുന്നു. സീരിയലുകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍, റേഡിയോ പരിപാടികള്‍ തുടങ്ങിയ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.

നിലത്തുള്ളികളുടെ പുരാവൃത്തം, സ്‌നേഹം ഒരു കടങ്കഥ, മരുഭൂമികള്‍ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, അഭയം തേടി, നേര്‍ച്ച വിളക്ക്, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് സായിദ് ബിന് സുല്‍ത്താന്‍ അല്‍ നഹ്യാനെക്കുറിച്ച് എഴുതിയ ഗ്രന്ഥം ഏറെ ശ്രദ്ധേയമായി. പ്രവാസ തുടിപ്പുകള്‍ എന്ന പുതിയ കൃതി കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.

അബൂദബി തുഹ്ഫ മിഷന്‍ ജനറല്‍ കണ്‍വീനര്‍, കാഞ്ഞങ്ങാട് പി പി കുഞ്ഞബ്ദുല്ല ഫൗണ്ടേഷന്‍ ഫോറം സെക്രട്ടറി തുടങ്ങിയ നിലകളില്‍ സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: റഹീമ. മക്കള്‍: സാമിന, അമീന, സല്‍വ, പരേതയായ അഫീഫ. മരുമക്കള്‍: സലാം കുഞ്ഞിമംഗലം, അബ്ദുല്‍ ഖാദര്‍, അറഫാത്ത്. മൃതദേഹം രാമന്തളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Tags: