ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ പുഴു: ട്രെയിന്‍ യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Update: 2025-11-01 10:11 GMT

ന്യൂഡല്‍ഹി: പുഴു അടങ്ങിയ ഭക്ഷണം കഴിച്ച് അസുഖം ബാധിച്ച ട്രെയിന്‍ യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഡല്‍ഹി ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) ഇതു സംബന്ധിച്ച ഉത്തരവ് കോടതി കൈമാറി.

സേവനത്തിലെ പോരായ്മയ്ക്ക് ഐആര്‍സിടിസി കുറ്റക്കാരനാണെന്ന് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷന്‍ (ഡിസിഡിആര്‍സി) പ്രസിഡന്റ് മോണിക്ക സിര്‍വാസ്തവ വിധിച്ചു.ഐആര്‍സിടിസി ഖേദം പ്രകടിപ്പിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, പരാതിക്കാരനായ കിരണ്‍ കൗശല്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന് അത് പര്യാപ്തമല്ലെന്ന് കമ്മീഷന്‍ വാദിച്ചു. പരാതിക്കാരന് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ പോരായ്മ വരുത്തിയതിന് നഷ്ടപരിഹാരമായി 25,000 രൂപ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

2018 ഡിസംബര്‍ 28ന് പൂര്‍വ്വ എക്‌സ്പ്രസില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് ജാര്‍ഖണ്ഡിലെ ജാസിദിഹിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കൗശല്‍ 80 രൂപ വിലയുള്ള ഒരു പ്ലേറ്റ് വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍, ചത്ത പുഴുവിനെ കിട്ടി. ഭക്ഷണം കഴിച്ചതോടെ കൗശലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

Tags: