നക്കാപിച്ച കൊടുത്ത് പ്രവര്‍ത്തകരെ കൊണ്ടുപോകുന്നത് അധാര്‍മികം: രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ നിര്‍ദേശം ലംഘിച്ച് പുറത്ത് പോകുന്നവര്‍ എങ്ങനെ പാര്‍ട്ടിയുടെ ഭാഗമാവും

Update: 2022-04-10 05:46 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിനേയും പ്രവര്‍ത്തകരേയും ദുര്‍ബലമാക്കാം എന്നാണ് മാര്‍കിസ്റ്റ് പാര്‍ട്ടി കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ ആവേശത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി മുന്നോട്ട് പോകും. കെ വി തോമസ് അച്ചടക്ക ലംഘനമാണ് നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ നിര്‍ദേശം ലംഘിച്ച് പുറത്ത് പോകുന്നവര്‍ എങ്ങനെ പാര്‍ട്ടിയുടെ ഭാഗമാവുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന്റെ നടപടിയെ വിമര്‍ശിച്ചായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന ആളുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ല. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അക്കാര്യത്തില്‍ കെപിപിസി പ്രസിഡന്റ് വിശദമായ റിപോര്‍ട്ട് കൊടുത്തിട്ടുണ്ട്. അതില്‍ തീരുമാനം ഉണ്ടാവട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റേയും പിണറായി വിജയന്റെയും ഇത്തരം നടപടികളിലൂടെയൊന്നും കോണ്‍ഗ്രസ് ഇല്ലാതാവുന്നില്ല. ഈ സമ്മേളനത്തിലൂടെ ബിജെപി ഫാഷിസത്തിനെതിരായ പോരാട്ടത്തേക്കാള്‍ കേരളത്തിലെ സിപിഎം കോണ്‍ഗ്രസ് നേതൃത്വത്തെ ദുര്‍ബലപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിലൊന്നും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല.

പാര്‍ട്ടിയില്‍ നിന്നും ആരും പുറത്ത് പോകരുതെന്നാണ് ആഗ്രഹം. ജനങ്ങളുടെ പ്രതീക്ഷ കോണ്‍ഗ്രസിലാണ്. നക്കാപിച്ച കൊടുത്തോ മോഹവലയത്തിലോ ആക്കി പ്രവര്‍ത്തകരെ കൊണ്ടുപോകുന്നത് എന്ത് രാഷ്ട്രീയ ധാര്‍മ്മികതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനമാനങ്ങള്‍ കണ്ടോ, അധികാരം കണ്ടോ പോകുന്നവരുണ്ടാവാം. അതുകൊണ്ടൊന്നും കോണ്‍ഗ്രസ് തളരില്ലെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    

Similar News