ചികില്‍സ വൈകി; ഒടുവില്‍ ആശുപത്രി കവാടത്തില്‍ യുവതി പ്രസവിച്ചു

നിരവധി തവണ ആശുപത്രി അധികൃതരെ സഹായത്തിന് വിളിച്ചെങ്കിലും ആരും വന്നില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു

Update: 2020-10-01 10:01 GMT

ജയ്പൂര്‍: ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവതി ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് യുവതി ആശുപത്രി കവാടത്തിന് മുന്നില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 180 കിലോമീറ്റര്‍ യാ്രത ചെയ്താണ് യുവതി ഭരത്പൂരിലുള്ള ആശുപത്രിയില്‍ എത്തിയത്. നിരവധി തവണ ആശുപത്രി അധികൃതരെ സഹായത്തിന് വിളിച്ചെങ്കിലും ആരും വന്നില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, സൗജന്യമായി സേവനം നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ ഇവരുടെ കൈയില്‍നിന്ന്് പണം കൈപ്പറ്റിയതായും പരാതിയുണ്ട്.

സംഭവം സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായതോടെ ആരാഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രസവത്തിന് പിന്നാലെ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.