കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവതി പിടിയില്‍

Update: 2022-06-07 07:07 GMT

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 25 ലക്ഷം രൂപ വിലമതിക്കുന്ന 470 ഗ്രാം സ്വര്‍ണവുമായാണ് ധര്‍മ്മടം സ്വദേശിനി ജമീലയെ എക്‌സൈസ് സംഘം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സ്പ്രസ് ഫ്‌ളൈറ്റ് യാത്രക്കാരിയായിരുന്നു. 24 കാരറ്റിന്റെ വളകള്‍, ചെയിനുകള്‍, പാദസ്വരം തുടങ്ങിയ സ്വര്‍ണാഭരണങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.

എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥരും എക്‌സൈസ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി വി ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിനാ നായര്‍, പങ്കജ്, സൂരജ് ഗുപ്ത, സുബൈര്‍ ഖാന്‍, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്‍, വനിതാ സെര്‍ച്ചര്‍ ശിശിര എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടന്നത്. അസിസ്റ്റന്റുമാരായ ഹരീഷ്, പവിത്രന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.