ആസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി: ക്ഷമാപണവുമായി പ്രധാനമന്ത്രി

''അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത് ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Update: 2021-02-16 06:27 GMT
കാന്‍ബെറ: ആസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ വെച്ച് സഹപ്രവര്‍ത്തകനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതി പറഞ്ഞ യുവതിയോട് ക്ഷമാപണവുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. പ്രതിരോധ വകുപ്പ് മന്ത്രി ലിന്‍ഡ റെയ്‌നോല്‍ഡ്‌സിന്റെ ഓഫിസില്‍ വെച്ച് 2019ല്‍ പീഡനം നടന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ യുവതിക്ക് ഉറപ്പ് നല്‍കി.


''അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത് ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോലിസ്ഥലത്തെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വകുപ്പിനെയും കാബിനറ്റ് ഉദ്യോഗസ്ഥയായ സ്‌റ്റെഫാനി ഫോസ്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


യോഗമുണ്ടെന്ന് അറിയിച്ച് വിളിച്ചു വരുത്തിയാണ് പ്രധാനമന്ത്രി മോറിസണിന്റെ ലിബറല്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. ഇതേക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പൊലീസിനോടും പ്രതിരോധ മന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ജീവനക്കാരോടും പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാല്‍ ജോലിയെ കുറിച്ചോര്‍ത്ത് പൊലീസില്‍ പരാതി നല്‍കാന്‍ യുവതി മടിക്കുകയായിരുന്നു. യുവതി പീഡനത്തെ കുറിച്ച് അറിയിച്ചിരുന്നെന്നും പരാതി നല്‍കുന്നില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസും സ്ഥിരീകരിച്ചു.




Tags: