മാലിക്കില്‍ ഇസ് ലാമോഫോബിയയുടെ അംശമുണ്ടെന്ന് കഥാകൃത്ത് എന്‍ എസ് മാധവന്‍

Update: 2021-07-17 13:42 GMT

കൊച്ചി: കഴിഞ്ഞ ദിവസം റിലീസായ മഹേഷ് നാരായണന്റെ മാലിക്കില്‍ ഇസ് ലാമോഫോബിയയുടെ അംശമുണ്ടാവാമെന്ന് കഥാകൃത്ത് എന്‍എസ് മാധവന്‍. ട്വിറ്ററിലാണ് മാധവന്റെ പ്രതികരണം.

മാലിക്ക് ഒരു സാങ്കല്‍പ്പിക കഥയാണെന്ന് വിചാരിക്കുക എന്ന് പറഞ്ഞ് തുടങ്ങുന്ന രണ്ട് ട്വീറ്റില്‍ അഞ്ച് പോയിന്റുകളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്.

ചോദ്യങ്ങള്‍ താഴെ:

1. ചിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമേ കാണിക്കുന്നുള്ളൂ. അതും, പച്ചക്കൊടിയുമായി.

2. ലക്ഷദ്വീപിനെ കുറ്റവാളികളുടെ ഒളികേന്ദ്രമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?

3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി പ്രകൃതിദുരന്ത സമയത്ത് ക്രിസ്ത്യാനികളെ അകത്ത് കടക്കാന്‍ അനുവദിക്കുന്നില്ല? ഇത് കേരളത്തിന്റെ രീതിക്ക് എതിരാണ്.

4. രണ്ട് ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ ഒന്നിനെ മാത്രം എന്തുകൊണ്ട് തീവ്രവാദവുമായി ബന്ധിപ്പിക്കുന്നു.

5. കേരളത്തിലെ ഏറ്റവും വലിയ പൊലിസ് വെടിവെപ്പാണ് ചിത്രത്തിലുള്ളത്. സര്‍ക്കാരിന്റെ അറിവോടെയല്ലാതെ അതു നടക്കുമോ?

മറ്റേത് സിനിമയേയും പോലെ മാലിക്കിലും ഇസ് ലാമോഫോബിയയുടെ അംശം കാണാമെന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

സിനിമ ബീമാപ്പള്ളി പോലിസ് വെടിവെപ്പിന്റെ പ്രതിസ്ഥാനത്തുനിന്ന് ഇടത് പക്ഷ സര്‍ക്കാരിനെ ഒഴിവാക്കിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.