'യുഡിഎഫിന്റെ ഭാഗമാകില്ല'; വിഷ്ണുപുരം ചന്ദ്രശേഖരന്‍

താന്‍ ഇപ്പോഴും ഒരു സ്വയം സേവകനാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍

Update: 2025-12-22 10:51 GMT

തിരുവനന്തപുരം: യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍. പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ തള്ളിയാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ പ്രതികരണം. സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയും എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്നു. സി കെ ജാനു നിലവില്‍ യുഡിഎഫിന്റെ അസ്സോസിയേറ്റ് അംഗത്വം സ്വാഗതം ചെയ്തിട്ടുണ്ട്.

യുഡിഎഫിന്റെ ഭാഗമാകുമെന്ന വാര്‍ത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ആര്‍ക്കും കത്ത് നല്‍കിയിട്ടില്ല. യുഡിഎഫിലേക്ക് എടുക്കണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അത് പുറത്തു വിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. നിലവില്‍ എന്‍ഡിഎ വൈസ് ചെയര്‍മാനാണ്. എന്‍ഡിഎയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അത് പരിഹരിക്കാന്‍ പ്രാപ്തനുമാണ്. തനിക്കുള്ള വിഷയങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. താന്‍ ഇപ്പോഴും ഒരു സ്വയം സേവകനാണെന്നും എന്‍ഡിഎ മുന്നണിയുമായി പല അതൃപിതികളുമുണ്ടെങ്കിലും അതില്‍ നിന്ന് ചാടിപ്പോകാന്‍ മാത്രം അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: