ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും; ഡി കെ ശിവകുമാറുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സിദ്ധരാമയ്യ

Update: 2025-11-29 07:45 GMT

ബെംഗളൂരു: ഡി കെ ശിവകുമാറുമായി ആശയക്കുഴപ്പമോ അഭിപ്രായവ്യത്യാസമോ ഇല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രഭാതഭക്ഷണത്തിനുശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പരാമര്‍ശം. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ രണ്ടുപേരും പ്രവര്‍ത്തിക്കുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍, നാളെ മുതല്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പവും ഉണ്ടാകില്ല. ഇപ്പോഴും ഒരു ആശയക്കുഴപ്പവുമില്ല. മുമ്പ് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയുണ്ടെന്നും രണ്ട് വിഭാഗങ്ങളുണ്ടെന്നും ഉള്ള പ്രചാരണം സിദ്ധരാമയ്യ നിഷേധിച്ചു. സര്‍ക്കാരിലോ പാര്‍ട്ടിയിലോ ഒരു ആശയക്കുഴപ്പവുമില്ല. എനിക്കറിയാവുന്നിടത്തോളം, ചില എംഎല്‍എമാര്‍ മന്ത്രിമാരാകാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ അവര്‍ ഹൈക്കമാന്‍ഡിനെ കാണാന്‍ ഡല്‍ഹിയിലേക്ക് പോയിരിക്കാം. നേതൃത്വത്തിന് എതിരാണെന്ന് അതിനര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന്റെ കാര്യത്തില്‍, ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അനുസരിക്കും. അവര്‍ എന്ത് പറഞ്ഞാലും അത് ഞങ്ങളുടെ തീരുമാനമാണ്. ഞങ്ങള്‍ പാര്‍ട്ടിയുടെ വിശ്വസ്തരായ സൈനികരാണ്.ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് വലിയൊരു ജനവിധി നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഞങ്ങളുടെ തന്ത്രത്തെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും സിദ്ദരാമയ്യ പറഞ്ഞു.

ബിജെപിയും ജെഡിഎസും തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ പൊള്ളയായ പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് 60 എംഎല്‍എമാരും ജെഡിഎസിന് 18 എംഎല്‍എമാരും മാത്രമേയുള്ളൂ. അവര്‍ നമ്മുടെ എണ്ണവുമായി പൊരുത്തപ്പെടുന്നില്ല. തങ്ങള്‍ക്ക് 140 എംഎല്‍എമാരുണ്ട്. അവരുടെ ശ്രമങ്ങള്‍ വെറുതെയാണ്. അവരുടെ വ്യാജ ആരോപണങ്ങളെ തങ്ങള്‍ നേരിടുമെന്നും സിദ്ധരാമയ്യ കൂട്ടിചേര്‍ത്തു.

Tags: