പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2024-03-29 11:07 GMT

കല്‍പ്പറ്റ: പുല്‍പ്പള്ളി-മാനന്തവാടി റോഡില്‍ കാട്ടാനയുടെ മുന്നില്‍നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കുറിച്ചിപ്പറ്റയിലാണ് സംഭവം. ഇതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. കാട്ടില്‍നിന്നും ഇറങ്ങിവന്ന് റോഡിലൂടെ നടന്നുനീങ്ങിയ ആനയ്ക്ക് മുന്നിലേക്കാണ് കാര്‍ എത്തിയത്.

ആനയെ കണ്ടതോടെ പരിഭ്രാന്തനായ െ്രെഡവര്‍ റോഡിന്റെ വശത്തേയ്ക്ക് കാര്‍ ഒതുക്കി നിര്‍ത്തി. എന്നാല്‍ നടന്നുപോകുന്നതിനിടെ ആന കാറിനുനേരെ തിരിഞ്ഞു. ഈ സമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തുകയായിരുന്നു. ഇവര്‍ ശബ്ദമുണ്ടാക്കിയതോടെയാണ് ആന പിന്തിരിഞ്ഞത്. പലതവണ കാറിനുനേരെ ആന പാഞ്ഞടുക്കാന്‍ ശ്രമിക്കുമ്പോഴും ദൃശ്യംപകര്‍ത്തുന്നവര്‍ ശബ്ദം ഉണ്ടാക്കി. ഇതുകൊണ്ടുമാത്രമാണ് വലിയ ദുരന്തം ഒഴിവായത്.

കുറച്ചുസമയം റോഡില്‍ നിലയുറപ്പിച്ച ആന പിന്നീട് കാട്ടിലേക്ക് തിരിച്ചുകയറി. വനമേഖലയിലൂടെയുള്ള റോഡായതിനാല്‍ ഈ ഭാഗത്ത് പതിവായി ആന ഇറങ്ങാറുണ്ട്. യാത്രക്കാര്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്ന് വനംവകുപ്പും ജനപ്രതിനിധികളും നിര്‍ദേശം നല്‍കുന്ന പ്രദേശമാണിത്.

Tags:    

Similar News