കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍: കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കാമെന്ന് അറിയിച്ചതായി മന്ത്രി ശശീന്ദ്രന്‍

നവംബര്‍ അവസാനത്തോടെയോ ഡിസംബര്‍ ആദ്യ വാരമോ കേരളത്തിലെത്തുന്ന കേന്ദ്ര വനം മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തുടര്‍ ചര്‍ച്ച നടത്തി പരിഹാരത്തിന് ശ്രമിക്കാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതായും മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

Update: 2021-11-22 12:35 GMT

ന്യൂഡല്‍ഹി: വനാതിര്‍ത്തിയിലുള്‍പ്പെടെ ജനവാസ മേഖലയില്‍ ശല്യമായിത്തീരുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേരളം സമര്‍പ്പിച്ച നിവേദനം അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അനുമതി തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി എകെ ശശീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ആവശ്യമായ നിയമ വശങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിന്റെ ആവശ്യത്തില്‍ തുടര്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതിനു മുന്നോടിയായി സംസ്ഥാന വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, മുഖ്യ വനം മേധാവി പികെ കേശവന്‍ എന്നിവര്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ച നടത്തും.

നവംബര്‍ അവസാനത്തോടെയോ ഡിസംബര്‍ ആദ്യ വാരമോ കേരളത്തിലെത്തുന്ന കേന്ദ്ര വനം മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തുടര്‍ ചര്‍ച്ച നടത്തി പരിഹാരത്തിന് ശ്രമിക്കാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതായും മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

സംസ്ഥാനത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം ഉള്‍പ്പെടെ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. കാട്ടു പന്നികളടക്കം വന്യജീവി ശല്യം കുറക്കുന്നതിന് വനാതിര്‍ത്തികളില്‍ കിടങ്ങുകള്‍ സ്ഥാപിച്ചും വേലികള്‍ കെട്ടിയും സോളാര്‍ ഫെന്‍സിംഗുകള്‍ സ്ഥാപിച്ചുമൊക്കെയുള്ള നിരവധി പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതു മതിയാകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ശാസ്ത്രീയമായ പരിഹാര നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചു വരുന്നത്. ഇതിന് മുന്നോടിയായി മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണം സംബന്ധിച്ച് കേരള വനം വകുപ്പ് തയ്യാറാക്കിയ സമഗ്രപദ്ധതി രേഖ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 620 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള പ്രോജക്ട് പ്രെപ്പോസലാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.

പദ്ധതി നടത്തിപ്പിനുള്ള 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്ന രീതിയിലുള്ളതാണ് പ്രൊപ്പോസല്‍. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമായാല്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായകമാകും. സാമ്പത്തിക ലഭ്യതയനുസരിച്ച് ഇക്കാര്യത്തില്‍ സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

വനത്തിനുള്ളില്‍ വന്യജീവികള്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. അതിനായി വൈദേശിക അധിനിവേശ സസ്യങ്ങളായ അക്കേഷ്യ, യൂക്കാലിപ്റ്റ്‌സ്, സെന്ന,ബ്ലാക്ക് വാട്ടില്‍ മുതലായവ വെട്ടി മാറ്റി ഫലവൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതിയും, ഏകവിളതോട്ടങ്ങളെ ഘട്ടംഘട്ടമായി സ്വാഭാവിക വനമാക്കി മാറ്റുന്നതിന്റെ ഭാഗമായി തദ്ദേശീയ ഫലവൃക്ഷതൈകളും മരങ്ങളും വെച്ചു പിടിപ്പിക്കുന്ന പദ്ധതിയും നടപ്പിലാക്കി വരികയാണ്.

സ്വാഭാവിക ആവാസ വ്യവസ്ഥയുടെ ഭാഗമായി വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്നതിന് തടയണകളും ചോലകളും നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു.

വനാതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ നീണ്ടു പോകുന്ന സാഹചര്യമുണ്ട്. ശാസ്ത്രീയമായി അതിരുകള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള സര്‍വ്വേ സംസ്ഥാന റവന്യു വകുപ്പ് നടത്തി വരുന്നുണ്ട്. അവരുടെ സഹകരണം കൂടി ഉറപ്പാക്കി വനാതിര്‍ത്തി ഡിജിറ്റലൈസിങ് ആന്റ് ജിയോ റഫറിംഗിനായി നത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. കാമ്പ എന്ന ദേശീയ അതോറിട്ടിയുടെ (National Compensatory Afforestation Fund Management and Planning Authortiy) ഫണ്ടില്‍ നിന്നും ഡിജിറ്റൈസേഷന് 60 കോടി രൂപ സഹായധനം അനുവദിക്കണമെന്ന്് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം 15 കോടി നല്‍കാനാണ് അഭ്യര്‍ത്ഥിച്ചത്. ഇക്കാര്യത്തിനും സാമ്പത്തിക ലഭ്യത പരിശോധിച്ച് അടിയന്തര നടപടികള്‍ക്ക് ശ്രമിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. വനം മന്ത്രിക്കൊപ്പം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, മുഖ്യ വനം മേധാവി പികെ കേശവന്‍ എന്നിവരും കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു.

Tags: