ഭാര്യയുടെ ഇരട്ടപ്പേര് നായയ്ക്കിട്ടു; ഗുജറാത്തില്‍ അയല്‍ക്കാരും കൂട്ടാളികളും സ്ത്രീയെ തീകൊളുത്തി

Update: 2021-12-21 19:09 GMT

ഭുവ്‌നഗര്‍: ഗുജറാത്തിലെ ഭുവ്‌നഗറില്‍ ഭാര്യയുടെ ഇരട്ടപ്പേര് നായയ്ക്കിട്ടെന്നാരോപിച്ച് അയല്‍ക്കാരനും കൂട്ടാളികളും ചേര്‍ന്ന് അയല്‍വീട്ടുകാരിയെ തീകൊടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഭാര്യയുടെ ഇരട്ടപ്പേരായ സോനു എന്ന് നായയ്ക്ക് പേരിട്ടെന്നാരോപിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.

ഗുരുതരമായി പൊള്ളലേറ്റ മുപ്പത്തഞ്ചുകാരിയായ നീതാബെന്‍ സര്‍വെയെ ഭുവ്‌നഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നീതാബെന്നിന്റെ ഭര്‍ത്താവും രണ്ട് കുട്ടികളും വീട്ടിലില്ലാത്ത സമയത്താണ് അയല്‍ക്കാരന്‍ സുരാഭായ് ഭര്‍വാഡ് അഞ്ച് പേരുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. നായയുടെ പേരിനെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമായി. അത് മൂര്‍ച്ഛിച്ചതോടെ അയല്‍ക്കാരും സുഹൃത്തുക്കളും നീതാബെന്നിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ നീതാബെന്നിന്റെ ഇളയ മകന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നീതാബെന്നിന്റെ കരച്ചില്‍ കേട്ടെത്തിയവരാണ് അവരെ ആശുപത്രിയിലെത്തിച്ചത്.

വെള്ളം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാര്‍ക്കുമിടയില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ആറ് പേര്‍ക്കെതിരേ പോലിസ് അധിക്രമിച്ചു കയറിയതിനും വധശ്രമത്തിനും കേസെടുത്തു.

ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.