രാജ്യദ്രോഹക്കേസില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ വ്യാപക പ്രതിഷേധം

Update: 2021-01-23 07:45 GMT

മുംബൈ: രാജ്യദ്രോഹക്കേസില്‍ റിപബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ കനത്ത പ്രതിഷേധം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വിവിധ ജില്ലകൡ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. അര്‍ണബിനെ ഔദ്യോഗിക രഹസ്യനിയമം, 1923 അനുസരിച്ച് രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

വെള്ളിയാഴ്ച സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അര്‍ണബിന്റെ ഫോട്ടാകളില്‍ ചെരുപ്പുമാലയിടിക്കുകയും കല്ല് വലിച്ചെറിയുകയും ചെയ്തു. അര്‍ണബിനെതിരേയും അദ്ദേഹത്തെ സംരക്ഷിക്കുന്ന ബിജെപിക്കെതിരേയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

റവന്യൂ മന്ത്രി ബാലാസാഹേബ് തോറാട്ടും ഏതാനും മന്ത്രിമാരും എംഎല്‍എമാരും സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്തു. സംസ്ഥാനത്തെ 36 ജില്ലകളില്‍ പ്രതിഷേധങ്ങള്‍ നടന്നു.

2019 ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണ വിവരങ്ങള്‍ അര്‍ണബ് നേരത്തേ അറിഞ്ഞുവെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഗോസ്വാമിയും മുന്‍ ബാര്‍ക് സിഇഒ പാര്‍ത്തൊ ദാസ്ഗുപ്തയുമായുള്ള ചാറ്റ് ഔദ്യോഗിക രഹസ്യവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ലംഘനമാണെന്ന് തൊറാട്ട് പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

''രണ്ട് പേരും തമ്മിലുള്ള ചാറ്റ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചയുടെ തെളിവാണ്. ഫെബ്രുവരി 2019ന് വ്യോമാക്രമണം നടക്കുമെന്ന് ഗോസ്വാമി എങ്ങനെയാണ് അറിഞ്ഞത്? മൂന്ന് ദിവസം മുമ്പ് അദ്ദേഹം വിവരങ്ങള്‍ മനസ്സിലാക്കി. സര്‍ക്കാരിലെ ആ വലിയ ആള്‍ ആരാണ്? ആരാണ് ഗോസ്വാമിക്ക് ഇത്തരം വിവരങ്ങള്‍ നല്‍കിയത്? അതും ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണ്-തോറാട്ട് പറഞ്ഞു.

ഗോസ്വാമിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വാട്‌സ്ആപ്പ് ചാറ്റ് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.