പോലിസിനെതിരെ വ്യാപക പരാതി; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

Update: 2022-01-03 07:02 GMT

തിരുവനന്തപുരം: പോലിസിനെതിരേ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം നടക്കുന്നത്.

സംസ്ഥാന പോലിസ് മേധാവി, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിമാര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

പോലിസ് സേനക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

ഇന്ന് രാവിലെ തലശ്ശേരിക്കടുത്ത് ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടി മെതിച്ച സംഭവത്തിനു പുറമെ കഴിഞ്ഞ ദിവസം കോവളത്ത് വിദേശിയുടെ മദ്യം പോലിസ് നിര്‍ബന്ധിച്ച് ഒഴിച്ചു കളഞ്ഞിരുന്നു. സ്ലീപ്പര്‍ ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയതിനാണ് എഎസ്‌ഐ പ്രമേദ് മാവേലി എക്‌സ്പ്രസ്സില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചത്. കോവളത്ത് റസീറ്റില്ലാതെ മദ്യം കൊണ്ടുവന്നുവെന്നതിനാണ് വിദേശിയെ പോലിസ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മദ്യം ഒഴിച്ച് കളഞ്ഞത്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പിതാവിനെയും മകളെയും പൊതുജനമധ്യത്തില്‍ അപമാനിച്ചത് കോടതി കേസായിരുന്നു.

ഇതിനെതിരേ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്.

ഇത്തരം നിരവധി ആക്ഷേപങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് യോഗം നടക്കുന്നത്.