ഇതിലും വലിയ ക്രിമിനല്‍ കേസുകളില്‍ കാണിക്കാത്ത ജാഗ്രതയെന്തിനാണ് ഈ കേസില്‍; അഭിലാഷം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത രീതിക്കെതിരേ കോടതി

Update: 2026-02-19 10:34 GMT

കൊച്ചി: അഭിലാഷം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത രീതിയില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി. മറ്റു കേസുകളില്‍ ഇല്ലാത്ത അമിത താല്‍പര്യം എന്തുകൊണ്ടാണ് ഈ കേസില്‍ എടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തൃപ്പൂണിത്തുറ ഹില്‍പാലസ് എസ്എച്ച്ഒയോട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇക്കാര്യങ്ങളെ കുറിച്ച് ആരാഞ്ഞത്.

സംവിധായകന്‍ ഷംസു സൈബയെ ഫ്‌ലാറ്റിന്റെ വാതില്‍ തല്ലിപ്പൊളിച്ച് പോലിസ് കസ്റ്റഡിയില്‍ എടുത്തതിന്റെ ദൃശ്യങ്ങള്‍ ജാമ്യ അപേക്ഷ പരിഗണിക്കവേ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദൃശ്യം പരിശോധിച്ച കോടതി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസറോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിലും വലിയ ക്രിമിനല്‍ കേസുകളില്‍ കാണിക്കാത്ത ജാഗ്രതയും അതിവേഗവും എന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം

നിയമം ലംഘിച്ചുള്ള ഇത്തരം കാര്യങ്ങളില്‍ കര്‍ശനമായി നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നല്‍കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റ് അണിയറ പ്രവര്‍ത്തകരുടെ ജാമ്യഹരജിയില്‍ വിധി പറയുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഉത്തരവായി. അമിത പ്രാധാന്യത്തോടെ കേസ് പരിഗണിച്ചതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൂടിയുണ്ട് എന്നാണ് ആരോപണം.

പരാതിക്കാരുടെ രാഷ്ട്രീയ ബന്ധവും അത് തെളിയിക്കുന്ന ചിത്രങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് റിലീസ് ചെയ്ത അഭിലാഷം ചിത്രത്തിന്റെ പ്രതിഫലം അടക്കം കുടിശികയായി നില്‍ക്കുമ്പോഴാണ് സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയതെന്ന് സംവിധായകന്‍ പറയുന്നു. നിയമപരമായ നടപടികള്‍ തുടരുമെന്ന്‌സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Tags: